മുംബൈ: ആഗോളഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ നാളെ ലേലം ചെയ്യും. മഹാരാഷ്ട്ര രത്‌നഗിരി ജില്ലയിലെ ഖേഡ് താലൂക്കിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മാതാവ് ആമിന ബിയുടെ പേരിലുള്ള നാലു സ്വത്തുക്കൾ ഈണ് ലേലത്തിന് വയ്ക്കുന്നത്. ദാവൂദും സഹോദരങ്ങളും കുട്ടിക്കാലം ചിലവഴിച്ച മുംബാകെ ഗ്രാമത്തിലെ കാർഷിക സ്വത്തുവകകളാണ് ലേലത്തിനു വയ്ക്കുന്നത്. സ്വത്തുകണ്ടുകെട്ടൽനിയമപ്രകാരം പിടിച്ചെടുത്ത വസ്തുക്കളാണ് മുംബൈയിൽ ലേലം ചെയ്യുന്നത്. സ്മഗളേഴ്‌സ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപുലേറ്റേഴ്‌സ് (സ്വത്ത് കണ്ടുകെട്ടൽ) അതോറിറ്റി ആണ് ലേലം ചെയ്യുക.നാല് വസ്തുക്കളുടെയും വില 19.2 ലക്ഷം രൂപയായും ഏറ്റവും ചെറിയ സ്ഥലത്തിൻറെ കരുതൽ വിലയായ 15,440 രൂപയിലും നിശ്ചയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒൻപതുവർഷത്തിനിടെ ദാവൂദിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 11 സ്വത്തുക്കൾ ഇപ്രകാരം കണ്ടുകെട്ടിയതിനു ശേഷം ലേലം ചെയ്തിരുന്നു.ദാവൂദിൻറെ ഉടമസ്ഥതയിലുള്ള റസ്റ്ററൻറ് 4.53 കോടിക്കാണ് ലേലം ചെയ്തത്. ഇതിന് പുറമേ 3.53 കോടി മൂല്യം വരുന്ന ആറ് ഫ്‌ലാറ്റുകൾ 3.52 കോടിയുടെ ഗസ്റ്റ്ഹൗസ് എന്നിവയും ലേലം ചെയ്തിട്ടുണ്ട്. ഡിസംബറിൽ 1.10 കോടി മൂല്യം വരുന്ന രത്‌നഗിരിയിലെ ലോട്ടെ ഗ്രാമത്തിലെ ദാവൂദിൻറെ ഉടമസ്ഥതയിലുള്ള വസ്തുക്കളാണ് ലേലം ചെയ്തത്. 2019ൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്‌ലാറ്റ് 1.80 കോടി രൂപക്ക് ലേലം ചെയ്തു.
1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിന് പാകിസ്താനിലെ കറാച്ചിയിൽ വെച്ച് വിഷബാധയേറ്റതായി റിപ്പോർട്ട് വന്നിരുന്നു. വിഷം ഉള്ളിൽചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാവൂദിൻറെ ആരോഗ്യനില ഗുരുതരമാണെന്നായിരുന്നു വാർത്ത
Discussion about this post