ന്യൂഡൽഹി: അയോദ്ധ്യ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കി പ്രഖ്യാപിക്കുവാനും ‘മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളമെന്ന് പേര് നൽകാനുമുള്ള നിർദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. അയോദ്ധ്യയുടെ സാമ്പത്തീക വളർച്ച ഉറപ്പാക്കാനും അയോദ്ധ്യയെ ആഗോള തലത്തിൽ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിനും വിദേശത്തുനിന്നുള്ള തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും അയോദ്ധ്യയിലേക്ക് വാതിൽ തുറക്കുന്നതിനും വിമാനത്താവളം അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തുന്നത് അനിവാര്യമാണ്.
വിമാനത്താവളത്തിന് മഹർഷി വാത്മീകിയുടെ പേര് നൽകുന്നതോടെ വിമാനത്താവളത്തിന് സാംസ്കാരിക സ്പർശം നൽകുന്നു. മഹർഷി വാത്മീകിക്ക് ആദര സൂചകമായാണ് വിമാനത്താവളത്തിന്അ അദ്ദേഹത്തിന്റെ പേര് നൽകുന്നത്. അയോദ്ധ്യ അതിന്റെ ആഴത്തിലുള്ള സാംസ്കാരിക വേരുകൾ കൊണ്ട് ഒരു വലിയ തീർത്ഥാടന സ്ഥലവും സാമ്പത്തിക കേന്ദ്രവുമായി മാറാനുള്ള ഒരുക്കത്തിലാണ്. ഡിസംബർ 30നാണ് പുതുതായി നിർമിച്ച അയോദ്ധ്യ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
വാത്മീകീ രാമായണം നമ്മെ ശ്രീരാമനിലേക്ക് ബന്ധിപ്പിക്കുന്ന അറിവാണെന്ന് തുടർന്ന് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ, പ്രതിവർഷം 10 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് കഴിയും. രണ്ടാം ഘട്ടത്തിന് ശേഷം, മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം പ്രതിവർഷം 60 ലക്ഷം യാത്രക്കാർക്ക് സേവനം നൽകും.
1,450 കോടിയിലധികം രൂപ ചിലവഴിച്ചാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്. വിമാനത്താവളത്തിന്റെ ടെർമിനലിന്റെ മുൻഭാഗം അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ വാസ്തുവിദ്യയെ അടിസ്ഥാനമാക്കിയാണ്. ടെർമിനൽ കെട്ടിടത്തിന്റെ അകത്തളങ്ങൾ ശ്രീരാമ കഥയെ കാണിക്കുന്ന പ്രാദേശിക കലകളും പെയിന്റിംഗുകളും ചുവർചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
Discussion about this post