പത്താന്‍കോട്ട് : വെടിയേറ്റ് മരിച്ച ഭീകരരുടെ ശരീരം പരിശോധിക്കുന്നതിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ചായിരുന്നു കേണല്‍ നിരഞ്ജന്റെ മരണം.
രണ്ട് ഭീകരരെ സൈനികര്‍ വെടിവച്ചിട്ട സ്ഥലത്തായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ 7.30 ആയപ്പോഴാണ് ഭീകരരുടെ മൃതശരീരം നീക്കം ചെയ്യാനും ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ചിട്ടുണ്ടെങ്കില്‍ അതു നിര്‍വീര്യമാക്കാനും എന്‍എസ്ജി ബോംബ് സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി.
എന്‍എസ്ജിയുടെ ബോംബ് നീര്‍വ്വീര്യമാക്കുന്ന ഗ്രൂപ്പിന്റെ നേതാവായിരുന്ന നിരഞ്ജന്‍ നേരിട്ട് ആദ്യ മൃതദേഹം പരിശോധിച്ചു. സാധാരണ ഇത്തരം ദൗത്യത്തിനെത്തുന്ന ഭീകരരുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആദ്യത്തെ മൃതദേഹം നിരഞ്ജന്‍ പരിശോധന നടത്തി. സ്‌ഫോടക വസ്തുക്കളൊന്നും ഇല്ല എന്ന് കണ്ടെത്തി. പിന്നീട് രണ്ടാമത്തെ മൃതദേഹം പരിശോധിക്കാന്‍ തുടങ്ങി. മൃതദേഹം കെട്ടിവലിച്ചാണു പരിശോധനയ്ക്കായി കൊണ്ടുവന്നത്. എന്നാല്‍, പരിശോധനയ്ക്കായി നിരഞ്ജന്‍തന്നെ നേരിട്ടു കുനിഞ്ഞു നിന്നു തിരിച്ചിട്ടു. ആ സമയം മൃതദേഹത്തില്‍ കെട്ടിവച്ചിരുന്ന ഗ്രനേഡ് സൈകമാന്‍ഡോകള്‍ കണ്ടു. കൂടെയുള്ള സൈനികരോട് അകന്ന് പോകാന്‍ പറഞ്ഞ് മൃതദേഹം ഉയര്‍ത്തി വലിച്ചെറിയാനുള്ള ശ്രമത്തിനിടെ വന്‍ശബ്ദത്തോടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. നിരഞ്ജന്‍ തല്‍ക്ഷണം മരിച്ചു. മറ്റൊരു ഉദ്യോഗസ്ഥന്റെ കൈ തെറിച്ചുപോയി, മൂന്നാമന്റെ ശരീരമാകെ പൊള്ളലേറ്റു.
ബോംബോ ഗ്രനേഡോ മറ്റു സ്‌ഫോടകവസ്തുക്കളോ റിമോട്ട് കണ്‍ട്രോളിലൂടെ പരിശോധിക്കാനുള്ള സൗകര്യം എന്‍എസ്ജിക്ക് ഉണ്ടായിരുന്നു. ഒരു ഗൗരവമുള്ള ഓപ്പറേഷനുകള്‍ക്കിടയില്‍ ഈ ഉപകരണങ്ങള്‍ കൂടെ കൊണ്ടു നടക്കാന്‍ സാധ്യമല്ല. ശരീരം പരിശോധിക്കുന്നത് വൈകിപ്പിക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് നിരഞ്ജന്‍ റിസ്‌ക് നേരിട്ട് എറ്റെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏത് സാഹചര്യത്തിലും റിസ്‌ക് ഏറ്റെടുക്കാനുള്ള ധൈര്യമാണ് ഒരു കമാന്‍ഡോയെ മികച്ച പോരാളിയാക്കുന്നത്. അസാമാന്യ ധൈര്യശാലികളായ അത്തരം പോരാളികളുടെ ജനുസ്സിലുള്ളയാലായിരുന്നു കേണന്‍ നിരഞ്ജന്‍.
Discussion about this post