ഹൈദരാബാദ്: പ്രതിഷേധ പ്രകടനം നടത്തിയ എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണവുമായി പോലീസ്.തെലങ്കാനയിലെ രംഗറെഡ്ഢി ജില്ലയിലെ രാജേന്ദ്ര നഗറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം.പ്രതിഷേധ സമരത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച എബിവിപി പ്രവർത്തകയായ വിദ്യാർഥിനിയുടെ മുടിയിൽ പിടിച്ച് വലിച്ച് വീഴ്ത്തുകയായിരുന്നു പോലീസുകാർ.
പ്രതിഷേധപ്രകടനം നടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട വിദ്യാർത്ഥിനിയെയാണ് സ്‌കൂട്ടറിൽ പിന്തുടർന്ന് എത്തിയ രണ്ട് വനിതാ കോൺസ്റ്റബിൾമാർ മുടിയിൽ പിടിച്ച് നിലത്ത് വീഴ്ത്തിയത്.
സംഭവം വിവാദമായതോടെ പെൺകുട്ടിയുടെ മുടിയിൽ കോൺസ്റ്റബിൾ അബദ്ധത്തിൽ പിടിക്കുകയായിരുന്നെന്ന് രാജേന്ദ്ര നഗർ പോലീസ് അറിയിച്ചു. സംഭവത്തിൽ തെലങ്കാന പൊലീസ് നിരുപാധികം മാപ്പ് പറയണമെന്ന് ബിആർഎസ് എംഎൽസി കെ കവിത ആവശ്യപ്പെട്ടു.
പുതിയ ഹൈക്കോടതി സമുച്ചയത്തിന്റെ നിർമ്മാണത്തിനായി പ്രൊഫസർ ജയശങ്കർ തെലങ്കാന സ്റ്റേറ്റ് അഗ്രികൾച്ചറൽ സർവകലാശാലയുടെ 100 ഏക്കർ സ്ഥലം അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെയായിരുന്നു എബിവിപി പ്രതിഷേധം
Discussion about this post