ഒരു രാജ്യത്ത് രണ്ട് ഭരണഘടന, രണ്ട് പതാക, രണ്ട് പ്രധാനമന്ത്രിമാർ — സ്വതന്ത്ര ഇന്ത്യയുടെ മാറിൽ ആഴത്തിൽ തറഞ്ഞുനിന്ന ഒരുമുള്ളായിരുന്നു ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370. അവ പിഴുതെറിയപ്പെട്ടിട്ട് ഏഴ് വർഷങ്ങൾ പൂർത്തിയാകുകയാണ്. “ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക” എന്ന അമരവീരൻ ഡോ. ശ്യാമാപ്രസാദ് മുഖർജിയുടെ ചോരയിൽ എഴുതിയ ആ സ്വപ്നസാക്ഷാത്കാരമാണ് 2019 ഓഗസ്റ്റ് 5-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ദൃഢനിശ്ചയത്തിലൂടെ യാഥാർത്ഥ്യമായത്. പണ്ടൊക്കെ ഇന്ത്യയിലെ ഏത് നിയമവും പദ്ധതിയും പാസാക്കുമ്പോൾ അതിനൊപ്പം എടുത്തുപറഞ്ഞിരുന്ന ” ആ വാക്കുകൾ — “എക്സെപ്റ്റ് ജമ്മു ആൻഡ് കശ്മീർ” — ഇന്ന് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ്. തങ്ങളുടെ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾക്കും സ്വാർത്ഥ വോട്ട് ബാങ്കിനും വേണ്ടി കശ്മീരിനെ ഭാരതത്തിന്റെ പ്രധാനധാരയിൽ നിന്ന് അകറ്റിനിർത്തിയവർ നിർമ്മിച്ച ഭരണഘടനാപരമായ മതിൽക്കെട്ടുകൾ തകർന്ന വീണപ്പോൾ, ജനിച്ചത് പുതിയൊരു പ്രതീക്ഷയുടെ സൂര്യനാണ്.
ആർട്ടിക്കിൾ 370-ന്റെയും 35A-യുടെയും തണലിൽ വളർന്ന അഴിമതിയും വിഘടനവാദവും ഭീകരവാദവും കശ്മീരിനെ ദശാബ്ദങ്ങളോളം പിന്നോട്ടടിപ്പിച്ചപ്പോൾ, ഇവിടുത്തെ നിഷ്കളങ്കരായ ജനങ്ങൾ അനുഭവിച്ചത് വിവരണാതീതമായ ദുരിതങ്ങളായിരുന്നു. സ്വന്തം രാജ്യത്തെ മറ്റ് പൗരന്മാർക്ക് അവിടെ ഭൂമി വാങ്ങാനോ നിക്ഷേപം നടത്താനോ അവകാശമില്ലായിരുന്നുവെന്ന് മാത്രമല്ല, സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന 360-ാം വകുപ്പോ കേന്ദ്ര വിവരവകാശ നിയമമോ പോലും അവിടെ ബാധകമായിരുന്നില്ല. നിയമസഭയുടെ കാലാവധി മറ്റ് സംസ്ഥാനങ്ങളിലേതുപോലെ 5 വർഷമല്ല, മറിച്ച് 6 വർഷമായിരുന്നു എന്ന വിചിത്ര നിയമവും നിലനിന്നിരുന്നു. അതിലുപരി, തദ്ദേശീയരായ സ്ത്രീകൾ പുറത്തുനിന്നുള്ള ഒരാളെ വിവാഹം കഴിച്ചാൽ സ്വന്തം സ്വത്തവകാശം പോലും നഷ്ടപ്പെടുന്ന നീതിരഹിതമായ വ്യവസ്ഥകളാണ് അന്ന് ഉണ്ടായിരുന്നത്. വാൽമീകി, ദളിത്, ഗോർഖ വിഭാഗങ്ങളും 1947-ൽ പശ്ചിമ പാകിസ്ഥാനിൽ നിന്നെത്തിയ നിർഭാഗ്യവാന്മാരായ അഭയാർത്ഥികളും സ്വന്തം മണ്ണിൽ വോട്ടവകാശം പോലുമില്ലാതെ രണ്ടാംകിട പൗരന്മാരായി ജീവിക്കേണ്ടി വന്ന ദുരവസ്ഥയ്ക്കാണ് 2019-ലെ ഈ ചരിത്രപരമായ തീരുമാനത്തിലൂടെ അന്ത്യം കുറിച്ചത്.
ഇന്ന് കശ്മീരിന്റെ താഴ്‌വരകളിൽ മുഴങ്ങുന്നത് വെടിയൊച്ചകളും ഭീകരരുടെ കല്ലേറുമല്ല, മറിച്ച് വികസനത്തിന്റെ പുതിയ കാഹളമാണ്. റദ്ദാക്കലിന് ശേഷം 890 കേന്ദ്രനിയമങ്ങൾ പ്രദേശത്ത് പൂർണ്ണമായി ബാധകമാക്കുകയും, 205 അനാവശ്യ സംസ്ഥാന നിയമങ്ങൾ റദ്ദാക്കുകയും, 130 നിയമങ്ങളിൽ ഭാരത ഭരണഘടനയ്ക്ക് അനുസൃതമായി ഭേദഗതി വരുത്തുകയും ചെയ്തു. ജമ്മു-കശ്മീർ, ലാഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചതോടെ വികസനത്തിന്റെ വേഗത പതിന്മടങ്ങായി. ചനാമി-നാഷ്രി, 8.45 കി.മീ നീളമുള്ള ബനിഹാൾ, സോജില, സീ-മോർഹ് തുടങ്ങിയ ഭീമൻ ടണലുകളും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 1,315 മീറ്റർ നീളവും 467 മീറ്റർ ആർച്ച് സ്പാനുമുള്ള ചെനാബ് റെയിൽ പാലവും പൂർത്തിയായി കശ്മീരിനെ ഭാരതത്തിന്റെ റെയിൽ-റോഡ് ശൃംഖലയുമായി ബന്ധിപ്പിച്ചു. ഡൽഹി-കശ്മീർ കണക്റ്റിവിറ്റിയും വന്ദേ ഭാരത് സർവീസുകളും അമർനാഥ്/വൈഷ്ണോദേവി തീർഥാടകരുടെയും യാത്രാസൗകര്യം വർദ്ധിപ്പിച്ചു. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ലക്ഷ്യമിട്ട 19,038 കിലോമീറ്ററിൽ 18,000 കിലോമീറ്ററിലധികം റോഡുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. വിനോദസഞ്ചാര മേഖലയിലെ റെക്കോർഡ് വളർച്ചയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്; 2022-ൽ 1.88 കോടിയും, 2024-ൽ 2.36 കോടിയും, 2025-ൽ 1.78 കോടിയും സന്ദർശകരെത്തി കശ്മീർ ഭൂമിയിലെ സ്വർഗ്ഗമായി തിരിച്ചുവന്നു എന്ന് ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്ഥാൻ പിന്തുണയുള്ള ഹർത്താലുകൾ മൂലം ഹോട്ടലുകൾ പൂട്ടി തൊഴിലില്ലാതെ വലഞ്ഞിരുന്ന പാവപ്പെട്ട ഷിക്കാര തൊഴിലാളികളും ഹൗസ് ബോട്ട് ഉടമകളും ടാക്സി ഡ്രൈവർമാരും കൈത്തറി വ്യാപാരികളും ഇന്ന് സ്വന്തം അധ്വാനം കൊണ്ട് അന്തസ്സോടെ ജീവിതം കരുപ്പിടിപ്പിക്കുന്നു. വിദേശ സഞ്ചാരികൾക്കായി ഹിമാലയത്തിലെ 137 പർവ്വതശിഖരങ്ങൾ തുറന്നുകൊടുത്തതിൽ 15 എണ്ണം ഈ മേഖലയിലാണ്. കൂടാതെ ലഡാക്കിൽ 5 പുതിയ ടൂറിസ്റ്റ് റൂട്ടുകളും 14 പുതിയ ട്രെക്കിംഗ് റൂട്ടുകളും തുറന്ന് വിനോദസഞ്ചാരത്തിന് വൻ ഉണർവ് നൽകി.
അതിലുപരി, ഒരുകാലത്ത് ഭീകരാക്രമണത്തിന്റെ പേരിൽ മാത്രം ക്രൂരമായി വാർത്തകളിൽ നിറഞ്ഞ പുൽവാമയിലെ ഉക്കു ഗ്രാമം ഇന്ന് ഭാരതത്തിലെ പെൻസിൽ നിർമ്മാണത്തിന്റെ 90% കൈയാളുന്ന “പെൻസിൽ വാലാ ഗാവ്” എന്ന അഭിമാനകരമായ നാമവിശേഷണം നേടുമ്പോൾ, അത് ഭാരതം മുന്നോട്ട് വെക്കുന്ന ആത്മനിർഭരതയുടെ ഉജ്ജ്വല മാതൃകയായി മാറുന്നു. മുൻപ് കേവലം തടിയുടെ കഷണങ്ങൾ (Pencil Slats) മാത്രം അയച്ചിരുന്ന ഈ ഗ്രാമം ഇന്ന് വർഷത്തിൽ ₹107 കോടിയിലധികം വരുമാനം നേടി, രാജ്യത്തെ കുട്ടികൾക്ക് മുഴുവൻ പൂർണ്ണമായി നിർമ്മിച്ച ഫിനിഷ്ഡ് പെൻസിലുകൾ എത്തിക്കുന്നു. പാവപ്പെട്ട മുഹമ്മദ് ഷാഫിയെപ്പോലുള്ള ആയിരക്കണക്കിന് അതിർത്തി നിവാസികൾക്ക് പ്രധാനം മന്തി ആവാസ് യോജനയിലൂടെ (ഗ്രാമീൺ മേഖലയിൽ 1.02 ലക്ഷവും അർബൻ മേഖലയിൽ 14,000-ത്തിലധികവും വീടുകൾ) ലഭിച്ച സ്വന്തം പക്കാ വീടുകളും, കുൻജസ് ആങ്മോയെപ്പോലുള്ള യുവ സംരംഭകർ പി.എം.ഇ.ജി.പി വായ്പയിലൂടെ സ്വന്തം സംരംഭം തുടങ്ങി നൂറുകണക്കിന് സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന കാഴ്ചയും, മികച്ച കർഷക അവാർഡ് നേടിയ ലഡാക്കിലെ ഹാസിയ ഫാത്തിമ ബാനോയുടെ മുന്നേറ്റവും മാറിയ കശ്മീരിന്റെ നേർചിത്രമാണ്. ₹28,400 കോടിയുടെ പുതിയ കേന്ദ്ര വ്യവസായ വികസന പദ്ധതിയും (NCSS), ജമ്മു ആൻഡ് കശ്മീർ ഇൻഡസ്ട്രിയൽ പോളിസി 2021-30, ലാൻഡ് അലോട്ട്മെന്റ് പോളിസി എന്നിവയും വഴി ₹66,000 കോടിയിലധികം നിക്ഷേപ നിർദ്ദേശങ്ങളാണ് വന്നത്. നിലവിൽ 2,227-ലധികം വ്യവസായ യൂണിറ്റുകൾ പ്രവർത്തനക്ഷമമാവുകയും ₹15,940 കോടിയുടെ നിക്ഷേപം യാഥാർത്ഥ്യമാവുകയും ചെയ്തു. ഡൽഹി, ദുബായ് സർക്കാരുകളുമായുള്ള ധാരണാപത്രങ്ങളും അപ്പോളോ ഗ്രൂപ്പുമായുള്ള മെഡിസിറ്റി കരാറുകളും ഇതിന് ആക്കം കൂട്ടി.
സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന ഈ അധ്യായം, ആത്മനിർഭര ഭാരതത്തിന്റെ കെട്ടിപ്പടുക്കലിൽ ജമ്മു കശ്മീരിനെയും ലാഡാക്കിനെയും പൂർണ്ണ പങ്കാളികളാക്കിയിരിക്കുകയാണ്. തദേശീയമായ കാശ്മീരി കുങ്കുമപ്പൂവിനും ബാസ്മതിക്കും ലഭിച്ച ഭൗമസൂചിക (GI Tag) പദവികളും, ഗുച്ചിയും (Morchella) രജമാഷും ജി.ഐ ടാഗിംഗിലേക്ക് നീങ്ങുന്നതും കർഷകർക്ക് അന്താരാഷ്ട്ര വിപണി തുറന്നുനൽകി. ഭീകരതയുടെ സാമ്പത്തിക സ്രോതസ്സുകൾ തടയുകയും, ഹുറിയത്ത് വിഘടനവാദി നേതാക്കളെ തടങ്കലിലാക്കി അവരുടെ 82-ഓളം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തതോടെ താഴ്‌വരയിൽ ശാന്തി മടങ്ങിയെത്തി. ഗ്രാമതലത്തിൽ ജനാധിപത്യം ഉറപ്പാക്കാൻ ത്രിതല പഞ്ചായത്തിരാജ് സംവിധാനം കൊണ്ടുവരികയും, ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് കൗൺസിൽ (DDC), ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ (BDC) തിരഞ്ഞെടുപ്പുകളിൽ 98% വരെ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തുകയും ചെയ്തു. ‘ബാക്ക് ടു വില്ലേജ്’ പദ്ധതിയിലൂടെ ഗസറ്റഡ് ഉദ്യോഗസ്ഥർ ഗ്രാമങ്ങളിൽ താമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കുന്നു.
പ്രധാനം മന്തി ജൻ ധൻ യോജനയിലൂടെ 24.37 ലക്ഷം അക്കൗണ്ടുകളും, 12.79 ലക്ഷം ഉജ്ജ്വല ഗ്യാസ് കണക്ഷനുകളും, 25.09 ലക്ഷം മുദ്ര വായ്പകളും, 70.54 ലക്ഷം ആളുകൾക്ക് ഉജാല പദ്ധതിയും, ആയുഷ്മാൻ ഭാരത് (AB-PMJAY-SEHAT) വഴി 78 ലക്ഷത്തിലധികം ഗോൾഡൻ കാർഡുകൾ വഴി കുടുംബത്തിന് ₹5 ലക്ഷം വരെയുള്ള സ സൗജന്യ ചികിത്സയും ലഭ്യമാക്കി. പി.എം കിസാൻ പദ്ധതി വഴി 12.43 ലക്ഷം കർഷകർക്ക് ₹2,285 കോടി നേരിട്ട് അക്കൗണ്ടിലെത്തി. പാകിസ്ഥാൻ അതിർത്തിയിലുള്ളവർക്ക് മാത്രം നൽകിയിരുന്ന സംവരണം അന്താരാഷ്ട്ര അതിർത്തിയിലുള്ളവർക്കും (IB) ലഭ്യമാക്കി നീതി ഉറപ്പാക്കി. 1990-ൽ താഴ്‌വരയിൽ നിന്ന് ഓടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി 6,000 സർവീസ് ജോലികളും transit accommodations-ഉം ഒരുങ്ങുമ്പോൾ അത് ചരിത്രപരമായ മറ്റൊരു അനീതിയുടെ പരിഹാരം കൂടിയാണ്. ‘ഹിമായത്’ പദ്ധതി വഴി 81,000-ത്തിലധികം യുവാക്കൾക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയും, ത്വരിതഗതിയിലുള്ള റിക്രൂട്ട്മെന്റിലൂടെ (ARC) 29,813-ലധികം സർക്കാർ നിയമനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
വിദ്യാഭ്യാസ-ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായത്. ₹2,000 കോടി വീതം ചെലവിൽ ജമ്മുവിലും കശ്മീരിലും രണ്ട് AIIMS-കളും, IIT ജമ്മു, IIM ജമ്മു എന്നിവയും functional ആയി. സർക്കാർ ഡിഗ്രി/എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം 96-ൽ നിന്ന് 147 ആയി ഉയർന്നു; 7 പുതിയ മെഡിക്കൽ കോളേജുകൾ വഴി 600 MBBS സീറ്റുകൾ ഉൾപ്പെടെ 854 സീറ്റുകൾ വർദ്ധിച്ചു. ലഡാക്കിൽ പുതിയ സെൻട്രൽ യൂണിവേഴ്സിറ്റിയും ബുദ്ധിസ്റ്റ് സ്റ്റഡീസ് സെന്ററും അനുവദിച്ചു. വൈദ്യുതി രംഗത്ത് പാക്കൽ ദുൾ, ക്വാർ, രത്ലെ തുടങ്ങിയ 5,186 മെഗാവാട്ടിന്റെ 21 ജലവൈദ്യുത പദ്ധതികൾ പുരോഗമിക്കുന്നു. 5.74 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചതിലൂടെ വിതരണ നഷ്ടം 25% കുറയ്ക്കാനായി. ജൽ ജീവൻ മിഷൻ വഴി എല്ലാ ഗ്രാമീണ സ്കൂളുകളിലും അങ്കണവാടികളിലും കുടിവെള്ള പൈപ്പ് കണക്ഷനുകൾ എത്തി. ലഡാക്കിനെ 2030-ഓടെ കാർബൺ ന്യൂട്രൽ ആക്കുന്നതിന്റെ ഭാഗമായി 50 MW, 7.5 GW സോളാർ പ്രൊജക്റ്റുകളും, 100 പോളികാർബണേറ്റ് ഗ്രീൻ ഹൗസുകളും, സ്കൂൾ കുട്ടികൾക്കായി 12,300 ‘Youn-Tab’ ടാബ്‌ലെറ്റുകളും നൽകി. കൊവിഡ് കാലത്ത് 100% വാക്സിനേഷൻ പൂർത്തിയാക്കിയും ഓക്സിജൻ ക്ഷാമമില്ലാതെയും മാതൃക കാട്ടി. ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് ഗുൽമാർഗിൽ വിജയകരമായി നടത്തി കായികരംഗത്തും മുന്നേറ്റം കുറിച്ചു.
വൽമീകി, ദളിത്, ഗോർഖ സഹോദരങ്ങൾക്ക് അർഹമായ അവകാശങ്ങൾ തിരികെ ലഭിക്കുകയും, കേന്ദ്ര സർക്കാരിന്റെ ₹80,000 കോടിയുടെ പ്രധാനമന്ത്രി വികസന പാക്കേജിലെ (PMDP) 53 വൻകിട പദ്ധതികളിൽ ഭൂരിഭാഗവും പൂർത്തിയാകുകയും ചെയ്തതോടെ അവിടുത്തെ ഓരോ സാധാരണക്കാരനും ഇന്ന് നെഞ്ചുവിരിച്ച് ഉറക്കെ വിളിച്ചുപറയുന്നു — “ഭാരത് മാതാ കീ ജയ്”. സുരക്ഷാ ഏജൻസികളുടെ കൃത്യമായ ഇടപെടലുകളിലൂടെയും കേന്ദ്ര സർക്കാരിന്റെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെയും ഭീകരവാദികളുടെ നട്ടെല്ലൊടിക്കാനും വിഘടനവാദികളുടെ സ്വാധീനം പൂർണ്ണമായും ഇല്ലാതാക്കാനും സാധിച്ചു. പൂർണ്ണമായും ഭാരതാംബയുടെ മാറോട് ചേർന്നുനിൽക്കുന്ന ഒരു പുതിയ ജമ്മു കശ്മീരും ലാഡാക്കുമാണ് ഇന്ന് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നത്; ഒരു രാജ്യവും ഒരു നിയമവും ഒരു ചിഹ്നവും എന്ന അമരസ്മരണകൾ സാക്ഷാത്കരിക്കപ്പെട്ട ആ മണ്ണിൽ ഇനി വികസനത്തിന്റെയും ദേശസ്നേഹത്തിന്റെയും ശാന്തിയുടെയും യുഗം മാത്രമാണ് പരക്കുക.










