പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തതിലും പ്ലാറ്റ്‌ഫോമിലുണ്ടായ സാങ്കേതിക പിഴവുകളിലും ഖേദം പ്രകടിപ്പിച്ച് മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്ന വ്യാജ ദൃശ്യങ്ങൾ (ഡീപ്പ്ഫേക്ക്), കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ (CSAM), ചില കണ്ടന്റുകൾക്ക് അനാവശ്യ പ്രചാരം നൽകുന്ന അൽഗോരിതം തകരാറുകൾ എന്നിവയിലാണ് മെറ്റാ മേധാവി ഔദ്യോഗികമായി മാപ്പ് പറഞ്ഞത്. പാർലമെന്ററി ഐ.ടി കാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും കേന്ദ്ര ഐ.ടി മന്ത്രാലയവും വിഷയം അതീവ ഗൗരവത്തോടെ കണ്ടതിനെ തുടർന്ന് ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് സക്കർബർഗിന്റെ ക്ഷമാപണം അറിയിച്ചത്.
പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് അഞ്ച് മണിക്കൂറോളം അപ്രത്യക്ഷമായതാണ് വലിയ നിയമ തർക്കങ്ങൾക്ക് വഴിവെച്ചത്. അൽഗോരിതത്തിലുണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് മെറ്റ വിശദീകരിച്ചെങ്കിലും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം (MeitY) ഇത് തള്ളി. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി കേവലം മൂന്ന് ദിവസത്തിനകം മാർക്ക് സക്കർബർഗ് വ്യക്തിപരമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഐ.ടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം ഇൻഫർമേഷൻ സാങ്കേതികവിദ്യ ഇടനിലക്കാർക്ക് ലഭിക്കുന്ന ‘സേഫ് ഹാർബർ’ (നിയമപരമായ സംരക്ഷണം) പിൻവലിക്കുമെന്നും എഫ്.ഐ.ആർ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കമ്മിറ്റി കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രധാനമന്ത്രിയുടെ വീഡിയോ പോലും സുരക്ഷിതമല്ലെങ്കിൽ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തന സുതാര്യത ചോദ്യം ചെയ്യപ്പെടുമെന്ന നിലപാടിലായിരുന്നു അധികൃതർ. ഇതിന് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മിത ഡീപ്പ് ഫേക്ക് തട്ടിപ്പുകൾ, സ്ത്രീകളെയും കുട്ടികളെയും അധിക്ഷേപിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിൽ മെറ്റ വരുത്തുന്ന വീഴ്ചകളും യോഗത്തിൽ വിചാരണ ചെയ്യപ്പെട്ടു. ഉള്ളടക്കങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിൽ മെറ്റാ കേവലം ഒരു ഇടനിലക്കാരൻ മാത്രമായി പ്രവർത്തിക്കുകയല്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം, വരും ദിവസങ്ങളിൽ പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതങ്ങളിൽ മാറ്റം വരുത്താനും തകരാറുകൾ പരിഹരിക്കാനും നിർദ്ദേശിച്ചു.











