ന്യൂഡൽഹി : ഏദൻ ഉൾക്കടലിൽ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് ബ്രിട്ടീഷ് എണ്ണ കപ്പലിന് തീപിടിച്ച സംഭവത്തിൽ ഇന്ത്യൻ നാവികസേനയ്ക്ക് നന്ദി അറിയിച്ച് ക്യാപ്റ്റൻ. എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരുന്ന സമയത്താണ് കപ്പലിലെ തീ അണയ്ക്കാൻ ഇന്ത്യൻ നാവികസേന സഹായവുമായി എത്തിയതെന്നും എംവി മാർലിൻ ലുവാണ്ടയുടെ മാസ്റ്റർ ക്യാപ്റ്റൻ അവിനാഷ് റാവത്ത് വ്യക്തമാക്കി.
“ഇന്നലെ ഏദൻ ഉൾക്കടലിൽ വെച്ച് ഞങ്ങളുടെ കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി ലോകത്തിലെ പകുതി പേർക്കെങ്കിലും അറിയാവുന്ന കാര്യമാണ് . ആക്രമണത്തെത്തുടർന്ന് ഞങ്ങളുടെ എണ്ണ കപ്പലിൽ വൻ തീപിടുത്തമുണ്ടായി. തീ അണയ്ക്കാനായും രക്ഷാപ്രവർത്തനത്തിനും സഹായിച്ച ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണത്തിന് ഈ അവസരത്തിൽ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു ” എന്ന് ക്യാപ്റ്റൻ അവിനാഷ് റാവത്ത് തന്റെ സമൂഹമാദ്ധ്യമ പോസ്റ്റിൽ കുറിച്ചു.
22 ഇന്ത്യക്കാരും ബംഗ്ലാദേശിൽ നിന്നുള്ള ഒരാളും ആയിരുന്നു എംവി മാർലിൻ ലുവാണ്ട കപ്പലിൽ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് എണ്ണക്കപ്പൽ ഹൂതികൾ ആക്രമിച്ചതായുള്ള വിവരം ലഭിച്ച ഉടൻ തന്നെ ഇന്ത്യൻ നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് വിശാഖപട്ടണം സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നു. ആറുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് നാവികസേനയ്ക്ക് എണ്ണ കപ്പലിലെ തീ അണയ്ക്കാനായത്. നിരവധി ലോക രാജ്യങ്ങളാണ് ഇന്ത്യയുടെ ഈ രക്ഷാപ്രവർത്തനത്തിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുള്ളത്.
Discussion about this post