ചെന്നൈ : കേരളത്തിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും. ചെന്നൈ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് റെയിൽവേ ആരംഭം കുറിച്ചു. കൊല്ലം – പുനലൂർ റെയിൽവേ പാതയിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിലൂടെയാണ് ട്രെയിനുകൾക്ക് വേഗത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നത്.
ഈ പാതയിൽ ഇപ്പോൾ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 70 കിലോമീറ്ററാണ്. ഈ വേഗത വർദ്ധിപ്പിച്ച് 80 കിലോമീറ്ററോ 90 കിലോമീറ്ററോ ആക്കാനാണ് റെയിൽവേ ശ്രമിക്കുന്നത്. കൊല്ലത്തു നിന്നു ചെന്നൈയിലേക്ക് പോകുന്നതിനായി നിലവിൽ ഏറ്റവും എളുപ്പമുള്ള പാതയാണ് പുനലൂർ, ചെങ്കോട്ട വഴിയുള്ളത്. ചെങ്കോട്ട-പുനലൂർ പാതയിൽ ഓടുന്ന ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാനും റെയിൽവേ തീരുമാനമെടുത്തിട്ടുണ്ട്. നിലവിൽ 14 കോച്ചുകൾ ഉള്ളത് 22 കോച്ചുകൾ ആക്കി മാറ്റാനാണ് നിശ്ചയിച്ചിട്ടുള്ളത്.
നിലവിൽ നാല് ട്രെയിൻ സർവീസുകളാണ് പുനലൂർ ചെങ്കോട്ട വഴിയിൽ സർവീസ് നടത്തുന്നത്. കൊല്ലത്തു നിന്നു ചെന്നൈയിലേക്ക് ക്വയിലോൺ മെയിൽ (എഗ്മൂർ എക്സ്പ്രസ്) തിരുനെൽവേലിയിൽ നിന്ന് പാലക്കാട്ടേക്ക് പാലരുവി എക്സ്പ്രസ്, ആഴ്ചയിൽ രണ്ടുദിവസം എറണാകുളത്ത് നിന്നു വേളാങ്കണ്ണിയിലേക്ക് എക്സ്പ്രസ്, മധുരയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന എക്സ്പ്രസ് എന്നിവയാണ് ഇപ്പോൾ ഈ പാതയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ. ഈ പാതയിൽ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതോടെ ചെന്നൈ യാത്ര കൂടുതൽ എളുപ്പവും സുഖകരവും ആകുമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post