ന്യൂഡൽഹി : ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പിന്തുണയും സംരക്ഷണവും വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി (എഎപി). വലതുപക്ഷ സംഘടനകളിൽ നിന്നും ഗുണ്ടകളിൽ നിന്നും ഭീഷണികൾ നേരിടേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്ന് എഎപി ഡൽഹി അധ്യക്ഷനും മുൻ മന്ത്രിയുമായ സൗരഭ് ഭരദ്വാജ് അറിയിച്ചു. ഡൽഹിയിലെ ജെൻ സി തലമുറയോടായി സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ, സമാധാനപരമായി പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ ഒട്ടും ഭയപ്പെടേണ്ടതില്ലെന്നും, തങ്ങളെ വിവരമറിയിച്ചാൽ സംരക്ഷണം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. സൗരഭ് ഭരദ്വാജിന്റെ ഈ പ്രഖ്യാപനത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ, അക്രമികളെ നിലയ്ക്കുനിർത്താൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് കൂട്ടിച്ചേർത്തു.
ശാന്തമായി പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ പുതിയ നിയമനടപടികൾ സ്വീകരിക്കില്ലെന്ന് ഡൽഹി സർക്കാരിന്റെ ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് എഎപിയുടെ ഈ രാഷ്ട്രീയ നീക്കം. പ്രതിഷേധങ്ങളുടെ ഭാഗമായി കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്ത നിരപരാധികളായ വിദ്യാർത്ഥികളുടെ കേസുകൾ പുനഃപരിശോധിച്ച് അവരെ മോചിപ്പിക്കാനുള്ള നടപടികൾ ദ്രുതഗതിയിലാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, സമരത്തിന്റെ മറവിൽ ക്രമസമാധാന തകർച്ചയുണ്ടാക്കാൻ ശ്രമിച്ച ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾക്കെതിരെ കർശനമായ ക്രിമിനൽ നടപടികൾ തുടരുമെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.








