തിരുവനന്തപുരം : സാഹിത്യ അക്കാദമിക്കെതിരായി ബാലചന്ദ്രൻ ചുള്ളിക്കാട് ഉയർത്തിയ ആരോപണങ്ങളിൽ ശരിയുണ്ടെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ. ഓഫീസിന് പറ്റിയ പിഴവാണെന്നും ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചതായും സജി ചെറിയാൻ അറിയിച്ചു. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ രണ്ടുമണിക്കൂർ പ്രഭാഷണം നടത്തിയതിന് തനിക്ക് വെറും 2400 രൂപ മാത്രമാണ് തന്നത് എന്നായിരുന്നു ബാലചന്ദ്രൻ ചുള്ളിക്കാട് വെളിപ്പെടുത്തിയിരുന്നത്.
ബാലചന്ദ്രൻ ചുള്ളിക്കാട് ഉയർത്തിയത് പൈസയുടെ വിഷയം അല്ല എന്നും സജി ചെറിയാൻ സൂചിപ്പിച്ചു. അദ്ദേഹം ഉന്നയിച്ച കാര്യത്തെ ഉൾക്കൊള്ളുന്നു. ഇത്തരം കാര്യങ്ങൾക്ക് സാമ്പത്തിക പരിമിതി ഇല്ല. എല്ലാ സാംസ്കാരിക സ്ഥാപനങ്ങൾക്കും ആവശ്യമായ പണം സർക്കാർ നൽകുന്നുണ്ട്. എന്നാൽ ഇതു കൂടാതെ ഇത്തരം സ്ഥാപനങ്ങൾ സ്വന്തമായി വരുമാനം കണ്ടെത്തേണ്ടതാണെന്നും സജി ചെറിയാൻ സൂചിപ്പിച്ചു.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് സാഹിത്യ അക്കാദമിയിൽ നിന്നും നേരിട്ട് ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സാഹിത്യ അക്കാദമി എനിക്കു കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്നുമുള്ള ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കുറിപ്പോടെ ആയിരുന്നു സിഐസിസി ജയചന്ദ്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ സർക്കാരിനും സാഹിത്യ അക്കാദമിക്കും എതിരെ രൂക്ഷമായ വിമർശനങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നത്.
Discussion about this post