ഗാങ്‌ടോക്ക് (സിക്കിം) :വീണ്ടും തങ്ങളുടെ ശക്തി തെളിയിച്ച് ഇന്ത്യൻ സൈന്യം. കിഴക്കൻ സിക്കിമിലെ ഗാംഗ്‌ടോക്കിൽ മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും കാരണം ഒറ്റപ്പെട്ടുപോയ 500 വിനോദസഞ്ചാരികളെ ഇന്ത്യൻ ആർമിയുടെ ത്രിശക്തി കോർപ്‌സിലെ സൈനികർ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു.
ഫെബ്രുവരി 21 ന് കിഴക്കൻ സിക്കിമിലെ നാട്ടു ലായിൽ, കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഏകദേശം 175 വാഹനങ്ങളാണ് കുടുങ്ങിപ്പോയത്. ഇന്ത്യൻ ആർമിയുടെ കണക്ക് പ്രകാരം ഈ വാഹനങ്ങളിൽ ഏതാണ്ട് 500 ലധികം വിനോദ സഞ്ചാരികൾ ആണ് ഉണ്ടായിരുന്നത്.
ഇതേ തുടർന്ന് ദുരിത മേഖലയിലേക്ക് രക്ഷാപ്രവർത്തനത്തിന് കുതിച്ച ത്രിശക്തി കോർപ്സിൻ്റെ സൈനികർ കുടുങ്ങിപ്പോയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തുകയും അവർക്ക് വളരെ പെട്ടെന്ന് തന്നെ ആവശ്യമായ മെഡികെയർ, ചൂടുള്ള റിഫ്രഷ്‌മെൻ്റുകൾ, ഭക്ഷണം, സുരക്ഷിതമായ ഗതാഗതം എന്നിവ നൽകുകയുണ്ടായി. തുടർന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് വിനോദസഞ്ചാരികളെ സമയബന്ധിതമായി സൈന്യം എത്തിക്കുകയും ചെയ്തു.
സിക്കിമിലെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തികൾ സംരക്ഷിക്കാൻ ജാഗരൂകരായി നിലകൊള്ളുമ്പോൾ തന്നെ, സിവിൽ ഭരണകൂടത്തെയും ജനങ്ങളെയും സഹായിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ ത്രിശക്തി കോർപ്‌സ് സദാ സജ്ജരാണെന്ന് സൈന്യം അറിയിച്ചു.
Discussion about this post