ന്യൂഡൽഹി : ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സാമ്പത്തിക-സാങ്കേതിക സഹകരണത്തിൽ നിർണായക നാഴികക്കല്ലാകുന്ന പുതിയ ഉഭയകക്ഷി നിക്ഷേപ കരാർ (ബൈലാറ്ററൽ ഇൻവെസ്റ്റ്‌മെന്റ് അഗ്രിമെന്റ് – ബിഐഎ) ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒപ്പുവെച്ച ഈ ചരിത്ര കരാർ വലിയ നിക്ഷേപ സാധ്യതകൾക്കാണ് വഴിതുറക്കുന്നത്. ഇരു രാജ്യങ്ങളിലെയും നിക്ഷേപകർക്ക് കൂടുതൽ സുരക്ഷിതവും സുതാര്യവും പ്രവചനയോഗ്യവുമായ ബിസിനസ്സ് അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര ധനമന്ത്രാലയം പുതിയ നിയമ ചട്ടക്കൂട് നടപ്പിലാക്കിയിരിക്കുന്നത്. 1996-ൽ നിലവിൽ വന്ന പഴയ നിക്ഷേപ കരാറിന് പകരമായാണ് അന്താരാഷ്ട്ര നിക്ഷേപ നിയമങ്ങളിലെ ആധുനിക തത്വങ്ങൾ ഉൾക്കൊണ്ട് പുതിയ ബിഐഎ രൂപീകരിച്ചിരിക്കുന്നത്.
പുതിയ കരാർ രാജ്യങ്ങളുടെ പരമാധികാരത്തെയും നയപരമായ സ്വാതന്ത്ര്യത്തെയും മാനിച്ചുകൊണ്ട് തന്നെ വിദേശ നിക്ഷേപകർക്ക് വിവേചനരഹിതമായ അന്തരീക്ഷവും മികച്ച നിയമ പരിരക്ഷയും ഉറപ്പുനൽകുന്നു.
ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ വിദേശ മൂലധനം ആകർഷിക്കുന്നതിനൊപ്പം ഇസ്രായേലിന്റെ അത്യാധുനിക സാങ്കേതിക പരിജ്ഞാനം പ്രയോജനപ്പെടുത്താനും ഈ കരാർ സഹായിക്കും. പ്രത്യേകിച്ച് പ്രതിരോധം, സൈബർ സുരക്ഷ, നിർമ്മിത ബുദ്ധി (AI), അഗ്രി-ടെക്, ഡീപ്-ടെക്, ജലമാനേജ്മെന്റ്, പുനരുപയോഗ ഊർജ്ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സംരംഭങ്ങൾക്ക് ഇത് പുതിയ വേഗത നൽകും. നിക്ഷേപങ്ങൾ ദേശസാൽക്കരിക്കുന്നതിനെതിരെയുള്ള ശക്തമായ സുരക്ഷയും, നിക്ഷേപകർക്ക് അവരുടെ ലാഭവും ലാഭവിഹിതവും എളുപ്പത്തിൽ മാതൃരാജ്യങ്ങളിലേക്ക് മാറ്റാനുള്ള സൗകര്യവും പുതിയ കരാറിലുണ്ട്.
അതേസമയം, പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട തങ്ങളുടെ ആഭ്യന്തര നയങ്ങളിൽ ഇടപെടാൻ വിദേശ കമ്പനികൾക്ക് അവകാശമുണ്ടാകില്ല എന്ന തരത്തിലുള്ള നിയന്ത്രണങ്ങളും രണ്ട് രാജ്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്.
വരാനിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്‌ടിഎ) ചർച്ചകൾക്ക് ഊർജ്ജം പകരുന്നതാണ് ഈ നിക്ഷേപ പങ്കാളിത്തം. ഇത് ആഗോളതലത്തിൽ പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കാനും ഇന്ത്യയുടെ ‘വികസിത് ഭാരത്’ ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കും.











