വയനാട് : കേരളം എത്തിപ്പെട്ടിരിക്കുന്ന സാമൂഹ്യദുരന്തത്തിന്റെ നേർഛേദമാണ് വയനാട് വെറ്റിനറി സർവകലാശാലയുടെ വിദ്യാർത്ഥിയുടെ മരണമെന്ന് കേസരി മുഖ്യ പത്രാധിപർ ഡോ. എൻആർ മധു. പൂക്കോട് വെറ്റിനറി സർവകലാശാലയ്ക്ക് മുൻപിൽ എബിവിപി നടത്തിവരുന്ന 24 മണിക്കൂർ ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഡോ. എൻആർ മധു. പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനത്തെ തുടർന്ന് മരിച്ച സിദ്ധാർത്ഥിന് നീതി ലഭിക്കണമെന്നും കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സർവകലാശാല ഗേറ്റിന് മുൻപിലായി ഉപവാസ സമരം നടത്തുന്നത്.
കേരളം പ്രതിദിനം ക്രൈം റേറ്റ് കൂടിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് ഡോ. എൻആർ മധു വ്യക്തമാക്കി. ക്രൈം ഒരു പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനത്തിന് കേരളത്തിൽ വേരോട്ടം ഉണ്ട് എന്നുള്ളതാണ് ഇത്രയേറെ കൊലപാതകങ്ങൾ ഇവിടെ നടക്കാൻ കാരണം. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്തവിധം ക്യാമ്പസുകളെ കലാപ പ്രക്ഷുബ്ധമാക്കി ഭീകരരുടെ ഒളിത്താവളം പോലും ആക്കി മാറ്റിയത് എസ്എഫ്ഐ എന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് എന്നും ഡോ. എൻആർ മധു വ്യക്തമാക്കി.
“സിദ്ധാർത്ഥിന്റേത് ഒരു താലിബാൻ മോഡൽ കൊലപാതകമാണ്. അഫ്ഗാനിസ്ഥാനിലും പാക്കിസ്താനിലും എല്ലാം നടക്കുന്ന രീതിയിൽ ആൾക്കൂട്ടത്തിന് മുൻപിൽ വിചാരണ ചെയ്ത് തൂക്കിക്കൊല്ലുന്ന രീതിയാണ് എസ്എഫ്ഐ സിദ്ധാർത്ഥിന്റെ കാര്യത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. ഇതൊന്നും യാദൃശ്ചികം ആയതല്ല ആസൂത്രിതമായ കൊലപാതകങ്ങൾ തന്നെയാണ്.”
“സിദ്ധാർത്ഥിനെ ക്രൂരമായി കൊലപ്പെടുത്തിയത് കൂടാതെ ഇപ്പോൾ ആ മൃതദേഹത്തിൽ പോലും എസ്എഫ്ഐയുടെ ചാപ്പ കുത്തിയിരിക്കുകയാണ്. ക്രൂരമായി കൊലപ്പെടുത്തിയ അതേ എസ്എഫ്ഐ തന്നെ സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ ചെന്നുകണ്ട് പറയുകയാണ് അയാൾ എസ്എഫ്ഐ പ്രവർത്തകൻ ആണെന്ന്. സിദ്ധാർത്ഥിന്റെ വീടിനു മുൻപിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയും ബോർഡ് വരെ വെച്ചിരിക്കുകയാണ് ഇപ്പോൾ. സിദ്ധാർത്ഥിനെ ക്രൂരമായി കൊലപ്പെടുത്തിയ ആളുകൾ തന്നെ ഇപ്പോൾ ആ മൃതദേഹത്തെ പോലും രാഷ്ട്രീയവൽക്കരിക്കുകയാണ്” എന്നും ഡോ. എൻആർ മധു വ്യക്തമാക്കി.
Discussion about this post