ജയ്പൂർ : ഇന്ത്യ-ജപ്പാൻ സൈന്യങ്ങളുടെ സംയുക്ത അഭ്യാസം രാജസ്ഥാനിൽ തുടരുന്നു. ‘ധർമ്മ ഗാർഡിയൻ’ എന്ന പേര് നൽകിയിരിക്കുന്ന സൈനിക അഭ്യാസം ഞായറാഴ്ചയോടെ എട്ടാം ദിവസത്തേക്ക് കടന്നു. ജപ്പാൻ ഗ്രൗണ്ട് സെൽഫ് ഡിഫൻസ് ഫോഴ്സ്, ഈസ്റ്റേൺ ആർമി കമാൻഡിംഗ് ജനറൽ, ലെഫ്റ്റനൻ്റ് ജനറൽ തൊഗാഷി യുയിച്ചി എന്നിവർ സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുത്തു.
ജയ് സാൽമീറിൽ നടക്കുന്ന ഇന്ത്യ-ജപ്പാൻ സംയുക്ത സൈനികാഭ്യാസം മാർച്ച് ഒൻപതിനാണ് സമാപിക്കുക. ഇന്ത്യയുടെയും ജപ്പാന്റെയും സൈന്യങ്ങൾ തമ്മിൽ ഒത്തുചേർന്ന് നടത്തുന്ന അഞ്ചാമത് സൈനികാഭ്യാസമാണ് ‘ധർമ്മ ഗാർഡിയൻ’. ബിക്കാനീറിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നടക്കുന്ന സൈനികാഭ്യാസങ്ങൾക്കിടയിൽ ഇന്ത്യൻ സൈനികരും ജാപ്പനീസ് സൈനികരും ഒത്തുചേർന്ന് യോഗ പരിശീലനം നടത്തി.
നിലവിലെ ആഗോള സാഹചര്യത്തിൽ ഇരു രാജ്യങ്ങളും അഭിമുഖീകരിക്കുന്ന സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സംയുക്ത സൈനിക അഭ്യാസം ഏറെ നിർണായകമാണെന്നാണ് വിലയിരുത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവയ്പാണിതെന്ന് കരസേനാ വക്താവ് കേണൽ അമിതാഭ് ശർമ്മ വ്യക്തമാക്കി.
ഇരു സൈന്യങ്ങളും തമ്മിലുള്ള പരസ്പര സാഹോദര്യം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ ശ്രമങ്ങൾ വർധിപ്പിക്കുന്നതിനും സൈനികരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ധർമ്മ ഗാർഡിയൻ്റെ പ്രധാന ലക്ഷ്യമെന്നും അമിതാഭ് ശർമ്മ അറിയിച്ചു.
Discussion about this post