നിരോധിത ഭീകര സംഘടനയായ തഹ്രീകെ താലിബാൻ പാകിസ്ഥാന്റെ (ടി.ടി.പി) പരമോന്നത തലവൻ മുഫ്തി നൂർ വാലി മഹ്സൂദ് പാകിസ്ഥാൻ മണ്ണിൽ നിന്നുകൊണ്ട് പുറത്തുവിട്ട പുതിയ വീഡിയോ ദൃശ്യങ്ങൾ ഇസ്ലാമാബാദിനെയും പാക് സൈന്യത്തെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. ടി.ടി.പി നേതൃത്വം അയൽരാജ്യമായ അഫ്ഗാനിസ്ഥാനിൽ ഒളിച്ചിരുന്ന് പ്രവർത്തിക്കുന്നുവെന്ന പാക് സർക്കാരിന്റെ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് പുറത്തുവന്ന വീഡിയോ. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കുർറം, കാരക് ജില്ലകളിൽ സൈനിക കാവലുകളെപ്പോലും അവഗണിച്ച് താൻ പരസ്യമായി സഞ്ചരിക്കുന്നുണ്ടെന്ന് മഹ്സൂദ് വീഡിയോയിലൂടെ അവകാശപ്പെടുന്നു.
പാക് സൈന്യത്തിനും ഷെഹ്ബാസ് ഷെരീഫ് സർക്കാരിനുമെതിരെ വരുംദിവസങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്ന് താക്കീത് നൽകുന്ന വീഡിയോയിൽ, മറ്റ് ചെറുപ്പക്കാരായ ഭീകര ഗ്രൂപ്പുകളോട് ടി.ടി.പിയുമായി ഒന്നിക്കാൻ മഹ്സൂദ് ആഹ്വാനം ചെയ്യുന്നുണ്ട്. “അവിശ്വാസികളുടെ സൈന്യമായ” പാക് മിലിട്ടറിയെ അട്ടിമറിച്ച് രാജ്യത്ത് ശരിയത്ത് നിയമം നടപ്പിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, ഖൈബർ പഖ്തൂൺഖ്വ കേന്ദ്രീകരിച്ച് തന്ത്രപരമായ പുതിയ യുദ്ധമുറകൾ ആരംഭിക്കുമെന്നും അവൻ വ്യക്തമാക്കുന്നു. കൂടാതെ കശ്മീരിലെയും ഫലസ്തീനിലെയും ഭീകര സംഘടനകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച മഹ്സൂദ്, പാക് ഗോത്രമേഖലകളിൽ സൈന്യം നടത്തുന്ന ക്രൂരതകളെയും വിമർശിക്കുന്നു.
സ്വാത്ത് ജില്ലയിൽ ഓഗസ്റ്റ് രണ്ടിന് 13 പേരുടെ മരണത്തിനിടയാക്കിയ അതിശക്തമായ ചാവേർ ആക്രമണത്തിനും, പെഷവാറിൽ നാല് പോലീസുകാർക്ക് പരിക്കേറ്റ ഐ.ഇ.ഡി സ്ഫോടനത്തിനും തൊട്ടുപിന്നാലെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാൻ താലിബാന്റെ സഹായമുണ്ടെന്നാണ് പാകിസ്ഥാൻ ആവർത്തിച്ച് ആരോപിക്കുന്നത്. എന്നാൽ സ്വന്തം സുരക്ഷാ വീഴ്ചകൾ മറച്ചുവെക്കാനാണ് ഇസ്ലാമാബാദ് അഫ്ഗാനിസ്ഥാനെ പഴിചാരുന്നതെന്നും, ടി.ടി.പി പാകിസ്ഥാനിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും കാബൂളിലെ അഫ്ഗാൻ ഭരണകൂടവും തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെ ടി.ടി.പി തലവൻ തന്നെ നേരിട്ടെത്തി പാക് അതിർത്തിക്കുള്ളിൽ നിന്നുള്ള വീഡിയോ പുറത്തുവിട്ടത് പാക് പ്രതിരോധ മന്ത്രാലയത്തിനും സൈനിക ജനറൽമാർക്കും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.












