കോഴിക്കോട്: വന്യമൃഗ ആക്രമണങ്ങൾ തുടർക്കഥയാവുകയും, ഭരണകൂട സംവിധാനങ്ങൾ നിഷ്ക്രിയമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാരിന് അതിശക്തമായ മുന്നറിയിപ്പ് നൽകി താമരശ്ശേരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിൽ.
മനുഷ്യ ജീവനെടുക്കുന്ന വന്യമൃഗ ശല്യം ഇങ്ങനെ തുടർന്നാൽ തുടർന്നാൽ വെടി വച്ച് കൊല്ലുമെന്നും അപ്പോൾ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനും ഇടപെടാൻ വരേണ്ടെന്നും മാർ റമജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. സർക്കാർ നിഷ്‌ക്രിയത്വം തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലെ ഭരണം ഏറ്റെടുക്കാൻ മടിയില്ലെന്നും അതിനുള്ള സംവിധാനവും ശക്തിയും ഞങ്ങൾക്ക് ഉണ്ടെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി.
കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
അതെ സമയം സമാനമായ മുന്നറിയിപ്പുമായി ഇടുക്കി അതിരൂപതയും രംഗത്തെത്തി. ഇപ്പോൾ നാട്ടിലുള്ളത് നിഷ്ക്രിയമായ ഭരണകൂടമാണെന്നും ഇത് വന്യമൃഗ ആക്രമണത്തേക്കാൾ ഭീതി ജനകമാണെന്നും ഇടുക്കി രൂപത കുറ്റപ്പെടുത്തി. വന്യ മൃഗ ആക്രമണം ഭയന്ന് തെരവിലിറങ്ങുന്ന ജനങ്ങളെ വനപാലകർ അടിച്ചമർത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് ദുഖകരമാണ് . മനുഷ്യത്വത്തിന് വിലകൽപ്പിക്കാത്ത നേതൃത്വവും ഭരണകൂടവുമുള്ള നാടായി കേരളം മാറി. ഇത്രയേറെ പേർ കൊല്ലപ്പെട്ടിട്ടും ഒന്നും മിണ്ടാത്ത വനംമന്ത്രി നാടിനു തന്നെ അപമാനകരമാണെന്നും ആവശ്യമെങ്കിൽ കർഷകർക്കൊപ്പം സമര രംഗത്തിറങ്ങുമെന്നും ഇടുക്കി രൂപത മുന്നറിയിപ്പ് നൽകി
Discussion about this post