ന്യൂഡൽഹി: പാചകവാതകത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലക്കുറവുകളിലൊന്ന് നടപ്പിൽ വരുത്തിയതിനു ശേഷം ശേഷം ഇന്ത്യയിലെ പാചക വാതക വില ആഗോളതലത്തിൽ തന്നെ ഏറ്റവും താഴ്ന്ന നിരക്കുകളിലൊന്നാണെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി. അത് മാത്രമല്ല ഇന്ത്യയിലെ നിരക്ക് പാചക വാതകം ഉൽപ്പാദിപ്പിക്കുന്ന മിക്ക ഉൽപ്പാദക രാഷ്ട്രങ്ങളെയും എടുത്ത് താരതമ്യപ്പെടുത്തിയാലും വളരെയധികം താഴ്ന്നതാണെന്നും ശനിയാഴ്ച പത്രസമ്മേളനത്തിനിടെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്ച അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് പാചകവാതക വിലയിൽ 100 രൂപ കുറച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് . കഴിഞ്ഞ വർഷം രക്ഷാബന്ധൻ വേളയിൽ പ്രഖ്യാപിച്ച 200 രൂപ കുറവിന് പുറമെയാണ് ഈ വിലക്കുറവ്. അത് മാത്രമല്ല ഗ്രാമീണ സ്ത്രീകൾക്ക് പാചകവാതകം എത്തിക്കുന്ന ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള “300 രൂപ എൽപിജി സബ്‌സിഡി” അടുത്ത സാമ്പത്തിക വർഷവും തുടരാനും സർക്കാർ തീരുമാനിച്ചു.
പ്രതിദിനം 56 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിൽ 12.5 ലക്ഷം ഉജ്ജ്വല കുടുംബങ്ങൾക്കാണ് . സിലിണ്ടറുകളുടെ 50 ശതമാനത്തിലധികം പേയ്‌മെൻ്റുകളും ഡിജിറ്റലായാണ് ചെയ്യുന്നത്. എല്ലാ റീഫില്ലുകളും ഓർഡർ നൽകി 48 മണിക്കൂറിനുള്ളിൽ വീട്ടുപടിക്കൽ എത്തിക്കുന്നു
ഇന്ന് 14 കിലോയ്ക്ക് 503 രൂപയ്ക്ക്, ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഈ അവശ്യ ഇന്ധനം ലഭ്യമാണ്. അത് ലഭിക്കുന്നത് അവ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളെക്കാൾ കുറഞ്ഞ വിലയിൽ ആണ് അദ്ധേഹം പറഞ്ഞു.
ഉജ്ജ്വല ഉപഭോക്താക്കൾക്ക് ഫലപ്രദമായ എൽപിജി സിലിണ്ടർ വില — സബ്‌സിഡി ആനുകൂല്യം ഉൾപ്പെടെ — ഡൽഹിയിൽ 503 രൂപയും മുംബൈയിൽ 502.50 രൂപയും കൊൽക്കത്തയിൽ 529 രൂപയും ചെന്നൈയിൽ 518.50 രൂപയും ആയിരിക്കും.
Discussion about this post