തിരുവനന്തപുരം: ഇന്ന് രാത്രി 8.30 മുതൽ 9.30 വരെയുള്ള ഒരു മണിക്കൂർ നേരം ഭൗമ മണിക്കൂർ ആയി ആചരിക്കാൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ആഹ്വാനം. ഈ സമയം അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്ത് ഭൂമിയെ ആഗോളതാപത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ഉദ്യമത്തിൽ പങ്കാളിയാകണമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപരം ലോകരാഷ്ട്രങ്ങൾ സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു. എന്നാൽ, ഇത്തവണ മാർച്ച് 23ന് ഭൗമ മണിക്കൂർ ആചരിക്കാനാണ് ആഹ്വാനം. ഇതിനായി മന്ത്രിയോടും ഗവർണറോടും അഭ്യർത്ഥിച്ചതായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ സംസ്ഥാന ഘടകം അറിയിച്ചു.
തിരുവനന്തപുരത്ത് നിയമസഭാ മന്ദിരം, കേരള സർവകലാശാല, കനകക്കുന്ന് കൊട്ടാരം, മ്യൂസിയം മൃഗശാലാ വകുപ്പ്, മീറ്റർ മെമ്മോറിയൽ കത്തീഡ്രൽ, പാളയം മെട്രോപ്പൊളിറ്റൻ ചർച്ച്, പാളയം ജുമാമസ്ജിദ്, യുഎസ്ടി, ഗ്ലോബൽ ഓഫീസ് കോംപ്ലക്‌സ്, ഇൻഫോസിസ് എന്നിവിടങ്ങളും ഭൗമ മണിക്കൂറിൽ പങ്കാളിയാകും.
Discussion about this post