ദിസ്പുർ : ചരിത്രപരമായ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി അസം സർക്കാർ. പ്രതിപക്ഷത്തിന്റെ കടുത്ത ബഹളങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് ‘ദി യൂണിഫോം സിവിൽ കോഡ്, അസം, 2026’ ബിൽ അസം നിയമസഭയിൽ ബിജെപി സർക്കാർ പാസാക്കിയത്. ഇതോടെ രാജ്യത്ത് യു.സി.സി പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി അസം മാറി. നേരത്തെ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡും ഗുജറാത്തും ആണ് ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയിട്ടുള്ളത്.
ഏകീകൃത സിവിൽ കോഡ് പാസായതോടെ സംസ്ഥാനത്ത് ഇനി ബഹുഭാര്യത്വത്തിന് പൂർണ്ണ നിരോധനം ഉണ്ടായിരിക്കും. വിവാഹിതരാകുന്ന സമയത്ത് ഇരുപങ്കാളികൾക്കും ജീവിച്ചിരിക്കുന്ന മറ്റൊരു പങ്കാളി ഉണ്ടാകാൻ പാടില്ല. ഭാരതീയ ന്യായ സംഹിത (BNS), 2023 സെക്ഷൻ 82 പ്രകാരം ഈ വ്യവസ്ഥ ലംഘിക്കുന്നവർക്ക് 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. എന്നാൽ നിയമം നിലവിൽ വരുന്നതിന് മുൻപ് നടന്ന ബഹുഭാര്യത്വ വിവാഹങ്ങൾക്ക് ഇതിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. ഇതോടൊപ്പം ലിവ്-ഇൻ റിലേഷൻഷിപ്പിന് രജിസ്ട്രേഷൻ നിർബന്ധമായിരിക്കും. അസമിൽ ഒരുമിച്ച് താമസിക്കുന്ന പങ്കാളികൾ ഒരു മാസത്തിനകം സബ് രജിസ്ട്രാർ മുൻപാകെ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അവർ അസം സ്വദേശികളാണെങ്കിലും അല്ലെങ്കിലും സംസ്ഥാനത്ത് ഒരുമിച്ച് താമസിക്കുകയാണെങ്കിൽ ഈ നിയമം ബാധകമാണ്. ലിവ്-ഇൻ പങ്കാളിത്തം രജിസ്റ്റർ ചെയ്യാതിരുന്നാൽ 3 മാസം വരെ തടവോ 10,000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
കൂടാതെ, വിവാഹിതരാകാൻ പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂർത്തിയായിരിക്കണം. വിവാഹമോ വിവാഹമോചനമോ നടന്ന് 60 ദിവസത്തിനകം സബ് രജിസ്ട്രാർക്ക് മെമ്മോറാണ്ടം സമർപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണം. നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യാതിരുന്നാൽ 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴ ഈടാക്കാം. വിവാഹമോചനത്തിന് എല്ലാ മതസ്ഥർക്കും ഒരേ നിയമപരമായ കാരണങ്ങൾ (ക്രൂരത, ഉപേക്ഷിച്ചുപോകൽ, പരസ്പരസമ്മതം) ബാധകമാകും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ സംരക്ഷണ ചുമതല സാധാരണയായി അമ്മമാർക്കായിരിക്കും. അതേസമയം, അസമിലെ ഭരണഘടനാപരമായ സംരക്ഷണം ലഭിച്ചിട്ടുള്ള ഷെഡ്യൂൾഡ് ട്രൈബുകളെ (ST) ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. അവരുടെ പരമ്പരാഗത ആചാരങ്ങളിലും ഗോത്ര നിയമങ്ങളിലും യു.സി.സി ഇടപെടില്ല.









