കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ ഉലച്ച് ഉൾപാർട്ടി കലഹം രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തയും മുതിർന്ന ലോക്സഭാ എംപിയുമായ ഡോ. കാകോലി ഘോഷ് ദസ്തിദാർ പാർട്ടിയിലെ എല്ലാ സുപ്രധാന പദവികളും രാജിവെച്ചു. ബരാസത് പാർലമെന്ററി മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് ജില്ലാ അധ്യക്ഷ പദവിയും കാകോലി ഘോഷ് രാജിവച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ നടന്ന ഔദ്യോഗിക അഡ്മിനിസ്ട്രേറ്റീവ് റിവ്യൂ യോഗത്തിൽ കാകോലി ഘോഷ് പങ്കെടുത്തത് വലിയ ചർച്ചയായിരിക്കുന്ന വേളയിലാണ് പാർട്ടി പദവികളിൽ നിന്നുമുള്ള ഈ രാജി. ഇതോടെ കാകോലി ബിജെപിയിൽ ചേരുമെന്ന സൂചന ശക്തമായിരിക്കുകയാണ്.
ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ
തൃണമൂൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച തിരഞ്ഞെടുപ്പ് കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിനെതിരെ രൂക്ഷമായ ഭാഷയിലാണ് കാകോലി ഘോഷ് പ്രതികരിച്ചത്. ഐ-പാക്കിലെ യുവപ്രവർത്തകർ താഴേത്തട്ടിലുള്ള പാർട്ടി പ്രവർത്തകരെ ദ്രോഹിക്കുകയും കടുത്ത സമ്മർദ്ദത്തിലാക്കുകയും ചെയ്തതായി അവർ ആരോപിച്ചു. ഇത്തരം താൽക്കാലിക ഏജൻസികളെ വിശ്വസിച്ച് രാജ്യം കെട്ടിപ്പടുക്കാൻ കഴിയില്ലെന്നും, അവർ പോകുന്നിടത്തെല്ലാം തിരഞ്ഞെടുപ്പിൽ അപകടകരമായ ഫലങ്ങളാണ് ഉണ്ടാക്കുകയെന്നും അവർ തുറന്നടിച്ചു. കൂടാതെ, ബംഗാളിൽ തൃണമൂൽ ഭരണകാലത്തുണ്ടായ അഴിമതിയും സുതാര്യതക്കുറവും ജനങ്ങൾക്കിടയിൽ വലിയ ആശങ്ക ഉണ്ടാക്കിയതായി കാകോലി ഘോഷ് ചൂണ്ടിക്കാട്ടി. പഞ്ചായത്ത്, മുൻസിപ്പാലിറ്റി തലങ്ങളിലെ താഴേത്തട്ടിലുള്ള ജനപ്രതിനിധികൾ വ്യാപകമായി പണം തട്ടിയെടുക്കലിലും അനധികൃത പ്രവർത്തനങ്ങളിലും ഏർപ്പെട്ടത് പാർട്ടിയുടെ അടിത്തറ ഇളക്കിയെന്നും, പാർട്ടിയിൽ ക്രിമിനൽവൽക്കരണം പടർന്നുപിടിച്ചതായും അവർ തുറന്നുപറഞ്ഞിരുന്നു. ഈ തുറന്നു പറച്ചിലുകൾക്ക് പിന്നാലെ ലോക്സഭയിലെ തൃണമൂൽ കോൺഗ്രസിന്റെ ചീഫ് വിപ്പ് പദവിയിൽ നിന്ന് കാകോലിയെ മാറ്റിയിരുന്നു.










