തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ തലസ്ഥാനത്ത് വൻ രാഷ്ട്രീയ സംഘർഷം. റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട 10 പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു. ഇതിൽ മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെയുള്ള പ്രധാന പ്രതികളുടെ ചിത്രങ്ങൾ പൊലീസ് സിപിഎം നേതാക്കൾക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് ഇപ്പോൾ പാളയം ഏരിയ കമ്മിറ്റി ഓഫീസിനു മുൻപിൽ എത്തിയിട്ടുണ്ട്. എന്നാൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടുമായി സിപിഎം പ്രവർത്തകർ സ്ഥലത്ത് സംഘടിച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണ്.
പ്രതികളിൽ പലരും നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ പാളയത്തെ മേട്ടുക്കടയിലുള്ള ഓഫീസിനുള്ളിൽ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതേത്തുടർന്ന് പാളയത്തും പരിസരപ്രദേശങ്ങളിലും കനത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. വലിയ തോതിലുള്ള പൊലീസ് സന്നാഹം പാളയത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പിണറായി വിജയന്റെ വീട്ടിലെ ഇഡി പരിശോധന വാർത്ത പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധവുമായി ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ സംഭവസ്ഥലത്തേക്ക് ഇരച്ചെത്തുകയായിരുന്നു. റെയ്ഡ് കഴിഞ്ഞ് മടങ്ങാൻ ശ്രമിച്ച ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രതിഷേധക്കാർ തടയുകയും കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. അക്രമത്തിൽ ഇഡി വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനങ്ങളുടെ ചില്ലുകളും തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇഡിക്ക് നേരെ നടന്ന അക്രമത്തിൽ കേന്ദ്ര ഏജൻസികൾ അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് പൊലീസ് നടപടികൾ വേഗത്തിലാക്കിയത്.









