ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് കേസിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം നമ്മളെക്കാൾ വ്യക്തമായി ബിജെപിയ്ക്കും കേന്ദ്രസർക്കാരിനും അറിയാം. നമ്മുടെ രാജ്യം മോശമായ അവസ്ഥയിലേക്ക് ആണ് നീങ്ങുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തായാൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതത്തെക്കുറിച്ച് കേന്ദ്രസർക്കാരിന് നന്നായി അറിയാം. അതിനാൽ ഇത് പുറത്തറിയാതെ ഇരിക്കാനാണ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നതിനുള്ള സൂചനയാണ് ഇത്. കെജ്രിവാൾ ഇപ്പോൾ ജയിലിലാണ്. നിലവിലെ രാജ്യത്തിന്റെ സാഹചര്യത്തെ ഗൗരവത്തോടെ തന്നെ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ട്രൽ ബോണ്ടുകൾ സ്വീകരിക്കാൻ സിപിഎം വിസമ്മതിച്ചു. കാരണം അഴിമതിയാണെന്ന് അറിയാമായിരുന്നു. ആർഎസ്എസിന്റെ അജണ്ടകൾക്ക് മുകളിലല്ല രാജ്യത്തിന്റെ നിയമം എന്ന സൂചനയാണ് കെജ്രിവാളിന്റെ അറസ്റ്റ് വ്യക്തമാക്കുന്നത്. സിഎഎയ്‌ക്കെതിരെ പ്രതിഷേധം നടക്കുമ്പോൾ രാഹുൽ ഗാന്ധി വിദേശത്ത് ആയിരുന്നു. ഇടത് നേതാക്കളെയാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. അന്ന് ആലപ്പുഴയിൽ നിന്നുള്ള ഇടത് എംപി എഎം ആരിഫ് മാത്രമാണ് സിഎഎയ്‌ക്കെതിരെ സംസാരിച്ചത്. എന്നിട്ട് തങ്ങളാണ് സിഎഎയെ എതിർത്തത് എന്ന് കോൺഗ്രസ് പറയുന്നത് ശരിയല്ലെന്നും പിണറായി വ്യക്തമാക്കി.
Discussion about this post