മോസ്കോ: റഷ്യയിൽ കഴിഞ്ഞ ദിവസം ഏതാണ്ട് 140 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം നടത്തിയത് ഐസിസ് തന്നെയാണെന്ന് നിങ്ങൾ ഉറപ്പിച്ചു പറയുമോ എന്ന് അമേരിക്കയോട് ചോദിച്ച് റഷ്യ. അമേരിക്ക പറയുന്നത് പോലെ റഷ്യയിൽ ആക്രമണം നടത്തിയത് ഐസിസ് ആണെന്ന് ഉറപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റഷ്യ. ഇതിനു പുറകിൽ യുക്രൈനിന്റെ കൈകൾ ഉണ്ടോ എന്ന് സംശയിക്കുന്നതായാണ് റഷ്യ വ്യക്തമാക്കിയത്.
അതെ സമയം ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന വ്യാജേനെ അമേരിക്കയാണ് റഷ്യയിൽ ഭീകരാക്രമണത്തിന് പുറകിൽ കളിക്കുന്നതെന്ന് റഷ്യയുടെ വിദേശകാര്യ വക്താവ് മരിയ സഖരോവ ആരോപിച്ചു. ഐസിസ് എന്ന “ബൂഗിമാൻ” റഷ്യക്കെതിരെ സ്വന്തം താല്പര്യം നടപ്പാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. 1980 കളിൽ സോവിയറ്റ് യൂണിയനെതിരെ മുജാഹിദിനുകളെ ഇറക്കി കളിച്ചവരാണ് അമേരിക്ക എന്ന് മറന്നു പോകരുതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇസ്‌ലാമിനെതിരെ പോരാടുന്ന രാജ്യങ്ങളുമായുള്ള യുദ്ധത്തിൻ്റെ ഭാഗമായി സായുധരായ തങ്ങളുടെ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ടെലിഗ്രാമിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നു. റഷ്യയിൽ ഇസ്ലാമിക സ്റ്റേറ്റിന്റെ തീവ്രവാദ ആക്രമണം ഉണ്ടാകുമെന്ന് ആഴ്ചകൾക്ക് മുമ്പ് അമേരിക്ക റഷ്യക്ക് താക്കീതും നൽകിയിരുന്നു.
അതേസമയം, അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ അവകാശവാദത്തെക്കുറിച്ച് റഷ്യക്ക് പ്രതികരിക്കാൻ കഴിയില്ലെന്നും കൂടാതെ യുഎസ് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങളെ കുറിച്ചും പ്രതികരിക്കില്ലെന്നും ഇത് തന്ത്രപ്രധാനമായ വിവരമാണെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Discussion about this post