ലക്‌നൗ: ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. മുക്താർ അൻസാരിയെ കൊലപ്പെടുത്തിയത് ആണെന്ന കുടുംബത്തിന്റെ ആരോപണം കണക്കിലെടുത്താണ് നടപടി. മജിസ്റ്റീരിയൽ അന്വേഷണത്തിനാണ് ഉത്തരവ്.
അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കും. മുക്താർ അൻസാരിയുടെ മക്കളായ ഉമർ അൻസാരി, സഹോദരനും എംപിയുമായ അഫ്‌സൽ അൻസാരി എന്നിവരാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തിയത്. മുക്താർ അൻസാരിയെ സ്ലോ പോയിസൺ നൽകി ജയിൽ അധികൃതർ കൊലപ്പെടുത്തിയെന്നാണ് ഇവരുടെ ആരോപണം. എന്നാൽ ജയിൽ അധികൃതർ ഇത് തള്ളി.
അതേസമയം മുക്താർ അൻസാരിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിൽ നിന്നും മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോർട്ടം ഖബറടക്കാനായി ഇയാളുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
മരണവാർത്ത പുറത്തുവന്നതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷസാദ്ധ്യത കണക്കിലെടുത്താണ് നടപടി. അന്യയാമായി സംഘം ചേർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബന്ദ, മൗ, ഗാസിപൂർ, വാരാണാസി എന്നീ ജില്ലകളിൽ അധിക സുരക്ഷയും ഏർപ്പെടുത്തി.
Discussion about this post