ഭോപ്പാൽ : ലിവിംഗ് ടുഗെദർ ബന്ധങ്ങൾ അവസാനിപ്പിച്ചാലും സ്ത്രീയ്ക്ക് ജീവനാംശത്തിന് അർഹതയുള്ളതായി ഹൈക്കോടതി വിധി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നിയമപരമായ വിവാഹിതർ അല്ലെങ്കിലും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന്റെ ഭാഗമായി അവർക്ക് ജീവനാംശത്തിന് അർഹതയുണ്ട് എന്നാണ് കോടതി വ്യക്തമാക്കുന്നത്.
ലിവിംഗ് ടുഗെദർ ബന്ധം അവസാനിപ്പിച്ച ഒരു സ്ത്രീക്ക് പ്രതിമാസം 1500 രൂപ അലവൻസ് നൽകണമെന്ന് മധ്യപ്രദേശിലെ ഒരു വിചാരണ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ മധ്യപ്രദേശ് ഹൈക്കോടതി ഈ സുപ്രധാനമായ പരാമർശം നടത്തിയിട്ടുള്ളത്.
നിയമപരമായി വിവാഹിതരല്ല എന്ന കാരണത്താൽ ജീവനാംശം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പങ്കാളികൾ ഭാര്യാഭർത്താക്കന്മാരെ പോലെ ഒരുമിച്ചു താമസിച്ചു എന്നതിന് തെളിവുണ്ടെങ്കിൽ സ്ത്രീ ജീവനാംശത്തിന് അർഹയാണ് എന്നും ഹൈക്കോടതി വിധിയിൽ സൂചിപ്പിക്കുന്നു.
Discussion about this post