തിരുവനന്തപുരം: തൃശൂരിൽ സിപിഎമ്മിനുള്ള സ്വത്ത് വിവരങ്ങൾ ആദായ നികുതി വകുപ്പിന് മുമ്പാകെ മറച്ചുവെച്ചെന്ന് അധികൃതർ. ജില്ലയിൽ മാത്രമായി പാർട്ടിക്ക് ആകെ 101 സ്ഥാവര ജംഗമ വസ്തുക്കളുണ്ടെന്നാണ് ഇഡിയുടെ കണക്ക്.
എന്നാൽ ആദായ നികുതി വകുപ്പിന് നൽകിയ കണക്കിൽ ഒരു കെട്ടിടം മാത്രമാണ് ഉള്ളതെന്നും ഇഡി വ്യക്തമാക്കി. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയിൽ നിന്നും ഇഡി ഇതുസംബന്ധിച്ച കണക്കുകൾ ആരാഞ്ഞിട്ടുണ്ട്.പാർട്ടി ആദായ നികുതി കണക്കിൽ കാണിച്ചത് ജില്ലാ ആസ്ഥാനത്തെ സ്വത്ത് വിവരങ്ങൾ മാത്രമാണ്.
ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി സ്വത്തു വിവരം ആരാഞ്ഞിരിക്കുന്നത്. പ്രാദേശികമായി പാർട്ടി ഓഫീസ് നിർമിക്കുന്നതിന് നടത്തിയ പണപ്പിരിവിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ല. ഇതിൽ ദുരൂഹതയുണ്ടെന്നും ഇഡി ആരോപിച്ചിരുന്നു.
ഇങ്ങനെ വിവരങ്ങൾ മറച്ചുവയ്ക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ഇഡി സംശയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെയും മുൻ എംപി പികെ ബിജുവിനെയും ഇഡി ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. തൃശൂരിലുള്ള 25ഓളം അക്കൗണ്ടുകൾ ഇത്തരത്തിൽ രഹസ്യ അക്കൗണ്ടുകളായി പ്രവർത്തിച്ചെന്നും കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ എല്ലാം തിരഞ്ഞെടുപ്പ് കമ്മിഷനെയും റിസർവ് ബാങ്കിനെയും അറിയിച്ചു. പിന്നാലെയാണ് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്.
Discussion about this post