ഇന്ത്യ, ചൈന, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന തന്ത്രപ്രധാനമായ ട്രൈ-ജംഗ്ഷൻ മേഖലയിലേക്ക് കണക്റ്റിവിറ്റി അതിവേഗം വർദ്ധിപ്പിക്കുന്നതിനായി വൻ റെയിൽവേ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. വടക്കൻ ബംഗാളിലെ ഖുനിയ മോർ മുതൽ ജൽധാക്ക വരെയുള്ള 17 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ റെയിൽവേ പാതയുടെ നിർമ്മാണത്തിനായി റെയിൽവേ മന്ത്രാലയം 272 കോടി രൂപ അനുവദിച്ചു. സിലിഗുരി എംപി രാജു ബിസ്തയാണ് രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനും ഒരുപോലെ നിർണ്ണായകമാകുന്ന ഈ പുതിയ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ഖുനിയ മോറിൽ നിന്ന് ആരംഭിക്കുന്ന പുതിയ പാത ജൽപായ്ഗുരി, കാലിംപോങ് ഫോറസ്റ്റ് ഡിവിഷനുകളിലൂടെ കടന്നുപോയി ഭൂട്ടാൻ അതിർത്തിക്ക് തൊട്ടടുത്തുള്ള ജൽധാക്കയിലാണ് അവസാനിക്കുന്നത്. സിക്കിമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും അതിർത്തി മേഖലകളിലേക്ക് സൈനിക-സാമഗ്ര നീക്കം വേഗത്തിലാക്കാൻ ഈ പാത സഹായിക്കും. ചൈന അതിർത്തിക്ക് സമീപം അടിസ്ഥാന സൗകര്യ വികസനം ശക്തമാക്കുന്ന കേന്ദ്ര നയത്തിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടി.
അതിർത്തി മേഖലയിലെ തന്ത്രപ്രധാന സുരക്ഷാ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം വടക്കൻ ബംഗാളിലെ മനോഹരമായ ഡൂവാർസ് മേഖലയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കാനും ഈ പദ്ധതി വഴിതുറക്കും. പ്രദേശവാസികളുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യവസായ-വാണിജ്യ മേഖലകൾക്ക് ഉണർവ് നൽകുന്നതിനും റെയിൽവേ വികസനം സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതിയുടെ സർവേ നടപടികളും പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങളും ഉടൻ തന്നെ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.











