സനാ : 12 വർഷങ്ങൾക്കു ശേഷം മകളെ നേരിൽ കണ്ട് നിമിഷപ്രിയയുടെ അമ്മ. യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ തലസ്ഥാനമായ സനായിലെ ജയിലിൽ എത്തിയാണ് അമ്മ പ്രേമകുമാരി സന്ദർശിച്ചത്. വർഷങ്ങൾ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് പ്രേമകുമാരിക്ക് നിമിഷപ്രിയയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞത്.
നിമിഷപ്രിയക്കായി ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന നിയമ പോരാട്ടമാണ് പ്രേമകുമാരി നടത്തിയത്. 2017 ലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ തടവിലാകുന്നത്. യെമനിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്നതിനിടയിൽ തലാൽ അബ്ദു മഹ്ദി എന്ന യെമൻ സ്വദേശിയെ കൊലപ്പെടുത്തിയതിന് ആണ് നിമിഷപ്രിയക്ക് വധശിക്ഷ ലഭിച്ചിരുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് പ്രേമകുമാരി നിമിഷപ്രിയയെ സന്ദർശിച്ചത്. സേവ് നിമിഷപ്രിയ ഫോറത്തിലെ അംഗമായ സാമുവൽ ജെറോമും ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരും പ്രേമകുമാരിക്കൊപ്പം എത്തിയിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനായി അടുത്ത ഘട്ടമായി ഗോത്ര തലവൻമാരുമായും കൊല്ലപ്പെട്ടയാളുടെ കുടുംബവുമായും ചർച്ച നടത്താൻ ഒരുങ്ങുകയാണ് സേവ് നിമിഷപ്രിയ ഫോറം അംഗങ്ങളും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും.
Discussion about this post