ന്യൂഡൽഹി: സിപിഎം നേതാവ് പി.ജയരാജനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. ഏഴ് പേരെ കുറ്റവിമുക്തരാക്കിയ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് സർക്കാർ കോടതിയിൽ ഹർജി നൽകിയത്. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ഹൈക്കോടതിയാണ് കേസിൽ ഏഴ് പ്രതികളെയും വെറുതെവിട്ടത്. ഈ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി പി.ജയരാജൻ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. മേൽക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജയരാജനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ആകെ ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടാംപ്രതി ഒഴികെ ആരും കുറ്റക്കാരല്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
1999 ലെ തിരുവോണ നാളിൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പി. ജയരാജന്റെ പരാതി. ഇതിൽ അറസ്റ്റിലായവർക്കെതിരെ പോലീസ് വധശ്രമം, ആയുധം ഉപയോഗിക്കൽ, കലാപ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്നു. എന്നാൽ ഇവ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അതേ തുടർന്നായിരുന്നു കോടതി ഏഴ് പേരെയും വിട്ടയച്ചത്.
ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യോൺ മനോജ്, നാലാം പ്രതി പാറ ശശി, അഞ്ചാം പ്രതി എളംതോട്ടത്തിൽ മനോജ്, ഏഴാം പ്രതി ജയപ്രകാശൻ എന്നിവരെയാണ് വെറുടെ വിട്ടത്. 2007 ൽ ഇവർക്ക് വിചാരണ കോടതി 10 വർഷം കഠിന തടവും പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധി ഉണ്ടായത്.
രണ്ടാം പ്രതി ചിരുക്കണ്ടത്ത് പ്രശാന്തിനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. എന്നാൽ ശിക്ഷ ഒരു വർഷമാക്കി കുറയ്ക്കുകയും ചെയ്തു.
Discussion about this post