ലണ്ടൻ : പാർശ്വഫലങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളെ തുടർന്ന് ആസ്ട്രാസെനക്ക കൊവിഡ്-19നെതിരായ കൊവിഷീൽഡ് വാക്സിൻ പിൻവലിച്ചു. ആഗോളതലത്തിൽ തന്നെ വിപണിയിൽ നിന്നും കൊവിഷീൽഡ് വാക്സിൻ പിൻവലിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. വളരെ അപൂർവമായെങ്കിലും ചില സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുന്ന പാർശ്വഫലങ്ങൾ കൊവിഷീൽഡ് വാക്സിൻ ഉണ്ടാക്കാം എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരികയും വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തതോടെയാണ് ആസ്ട്രാസെനക്ക വാക്സിൻ പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ആസ്ട്രാസെനക്ക. കൊവിഡ് -19 നെ പ്രതിരോധിക്കാൻ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ആസ്ട്രാസെനക്ക വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിൻ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആയിരുന്നു ഇന്ത്യയിൽ ഈ വാക്സിൻ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നത്.
ആസ്ട്രാസെനക്കയുടെ വാക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഉയർന്നതോടെ കടുത്ത ആശങ്കയിലാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർ.
കൊവിഷീൽഡ് വാക്സിൻ പാർശ്വഫലങ്ങൾ പരിശോധിക്കാൻ ഒരു മെഡിക്കൽ വിദഗ്ധ സമിതി രൂപീകരിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സുപ്രീം കോടതിയിൽ ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ വാക്സിനെടുത്ത് ദീർഘകാലം ആയിട്ടുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാക്സിൻ എടുത്ത് ഏതാനും മണിക്കൂറുകൾക്കു ശേഷമോ ഒരു ദിവസത്തിനു ശേഷമോ ആണ് പാർശ്വഫലങ്ങൾ പ്രത്യക്ഷപ്പെടുന്നത് എന്നും വളരെ അപൂർവമായ സാഹചര്യത്തിൽ മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂ എന്നുമാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post