പുരി ജഗന്നാഥ ക്ഷേത്രം ഏറെ പ്രത്യേകതകൾ നിറഞ്ഞ വൈഷ്ണവ ക്ഷേത്രമാണ് പുരി ജഗന്നാഥ ക്ഷേത്രം. 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ കൃഷ്ണനാണ്. ഗംഗാ സാമ്രാജ്യത്തിലെ പ്രധാന ഭരണാധികാരികളിലൊരാളായ അനന്തവർമനാണ് പുരിയിൽ പുരുഷോത്തമ ജഗന്നാഥന്റെ നാമത്തിൽ ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചത്. ഭഗവാൻ കൃഷ്ണനെ കൂടാതെ സഹോദരൻ ബലരാമനും സഹോദരി സുഭദ്രയുമാണ് ക്ഷേത്ത്രിലെ പ്രധാന പ്രതിഷ്ഠകൾ.
പുരി ജഗന്നാഥ ക്ഷേത്രത്ത കുറിച്ച് ഒരുപാട് കൗതുകകരമായ കാര്യങ്ങൾ പറയാനുണ്ട്. 45 നിലയോളം പൊക്കമുള്ള ഒരു പ്രധാന ഗോപുരമാണ് ക്ഷേത്രത്തിനുള്ളത്. നഗരത്തിന്റെ ഏതു ദിശയിൽ നിന്നും നോക്കിയാലും ഒരേ രീതിയിൽ കാണാൻ സാധിക്കുന്ന തരത്തിലുള്ള ഒരു സുദർശന ചക്രം ഈ ഗോപുരത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്നു. ഒരു ടണ്ണോളം ഭാരമുള്ളതാണ് ഈ ചക്രം. സാങ്കേതിക വിദ്യയോ മറ്റ് നൂതന സംവിധാനങ്ങളോ ഒന്നും തന്നെ ഇല്ലാതിരുന്ന കാലത്ത് ഇത്രയും ഭാരമേറിയ ഈ ചക്രം എങ്ങനെ മുകളിലെത്തിച്ചുവെന്നത് അത്ഭുതാവഹമാണ്.
ഈ ഗോപുരത്തിന്റെ മുകളിലാണ് ക്ഷേത്രത്തിലെ ഏറെ കേൾവി കേട്ടതും വിശേഷപ്പെട്ടതുമായ കൊടിക്കൂറ സ്ഥാപിച്ചിരിക്കുന്നത്. ഈ കൊടിക്കൂറ കാറ്റിന് എതിർ ദിശയിലാണ് പറക്കുന്നത്. ഇതിന് ശാസ്ത്രീയ വിശദീകരണം തരാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. എല്ലാ ദിവസവും ഈ കൊടുക്കൂറ മാറ്റി സ്ഥാപിക്കുമെന്നതും ഏറെ ശ്രദ്ധേയമാണ്. നിത്യവും വൈകുന്നേരം നാല് മണിയോട് കൂടിയാണ് കൊടുക്കൂറ മാറ്റി സ്ഥാപിക്കുക. ക്ഷേത്ര പുരോഹിതനാണ് കൊടിക്കൂറയുമായി ഗോപുരത്തിന് മുകളിൽ കയറി കൊടി മാറ്റുക. ഈ ആചാരം ഒരു ദിവസമെങ്കിലും തെറ്റിയാൽ 18 വർഷക്കാലം ഈ ക്ഷേത്രം അടച്ചിടേണ്ടി വരുമെന്നാണ് വിശ്വാസം. കഴിഞ്ഞ ആയിരത്തി ഇരുന്നൂറ് വർഷങ്ങളിൽ ഒരിക്കൽ പോലും ഈ പതിവ് മുടങ്ങിയിട്ടില്ല.
ഈ ക്ഷേത്ര ഗോപുരത്തിന്റെ മുകളിലൂടെ ഒരു പക്ഷിയോ വിമാനമോ പറക്കില്ലെന്ന പ്രത്യേകതയും ഉണ്ട്. ക്ഷേത്രത്തിലെ വിഗ്രഹങ്ങളെല്ലാം വേപ്പു മരങ്ങൾ കൊണ്ട് നിർമ്മിച്ചവയാണ്. ഈ വിഗ്രഹങ്ങൾ 8,12,19 എന്നിങ്ങനെ വർഷങ്ങൾ കണക്കാക്കി മാറ്റി സ്ഥാപക്കണമെന്നുമുണ്ട്. വിഗ്രഹങ്ങൾ തിരഞ്ഞെടുക്കുന്നതിലുമുണ്ട് ഒട്ടേറെ പ്രത്യേകതകൾ.
ഏറെ സവിശേഷത നിറഞ്ഞതാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മിതി. ഏത് വേനലിലും സൂര്യൻ ഏത് ദിശയിലായിരുന്നാലും ക്ഷേത്രത്തിന്റെ നിഴൽ ഭൂമിയിൽ പതിക്കില്ല. ഇത് വാസ്തുവിദ്യയുടെ മന്ത്രികതയാണോ അതോ മറ്റെന്തെങ്കിലും അത്ഭുതമാണോ എന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. പുരി ക്ഷേത്രത്തിൽ ഭക്തർക്കായുള്ള പായസം തയ്യാറാക്കുന്നതിലുമുണ്ട് പ്രത്യേകതകളേറെ. ഏഴ് മൺ കലങ്ങൾ ഒന്നിനുമീതെ വച്ച് വിറകടുപ്പിലാണ് പ്രസാദം തയ്യാറാക്കാറുള്ളത്. എന്നാൽ, ഇതിലെ ഏറ്റവും മുകളിലെ പാത്രത്തിലെ പ്രസാദമാണ് ആദ്യം വേവുക. എന്നും ഒരേ അളവിൽ പാകം ചെയ്യുന്ന ഇവിടുത്തെ പ്രസാദം ഒരിക്കലും തികയാതെ വരുകയോ ബാക്കി വരുകയോ ചെയ്യാറില്ല.
കടൽ തീരത്തോട് ചേർന്നാണ് പുരി ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എന്നാൽ, ക്ഷേത്രത്തിനുള്ളിൽ കയറിയാൽ ഈ കടലിന്റെ ഒരു ചെറു ശബ്ദം പോലും കേൾക്കാറില്ല. ക്ഷേത്ര കവാടത്തിനുള്ളിലേക്ക് കടക്കുമ്പോൾ തന്നെ ഈ ശബ്ദം അപ്രത്യക്ഷമാകുന്നത് കാണാം. ക്ഷേത്രം എപ്പോഴും ശാന്തമാകണമെന്ന് സുഭദ്രാ ദേവി ആഗ്രഹം പ്രകടിപ്പിച്ചുവെന്നും അത് ഭഗവാൻ കൃഷ്ണൻ നിറവേറ്റി കൊടുത്തത് കൊണ്ടാണ് ക്ഷേത്രത്തിനകത്ത് കടലിരമ്പൽ കേൾക്കാത്തതെന്നാണ് വിശ്വാസം.
ആഷാഡ മാസത്തിൽ അഥവാ ജൂൺ ജൂലൈ മാസങ്ങളിൽ നടക്കുന്ന ഇവിടുത്തെ രഥോത്സവം ഏറെ പ്രസിദ്ധിയാർജിച്ചതാണ്. ഗോകുലത്തിൽ നിന്നും മധുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓർമിപ്പിക്കുന്നതാണ് പുരി ജഗന്നാഥ രഥോത്സവം. ഈ രഥയാത്ര ചിലപ്പോൾ രണ്ട് ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്.
Discussion about this post