കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ രൂക്ഷമായ കടലാക്രമണം. കടലാക്രമണത്തെ തുടർന്ന് ബീച്ചിലെ നടപ്പാത ഉൾപ്പെടെ തകർന്നു. നടപ്പാതയിലെ കല്ലും മണ്ണും പൂർണമായി ഇളകി മാറിയ നിലയിൽ ആണുള്ളത്. ബീച്ചിനോട് ചേർന്നുള്ള മറ്റു ഭാഗങ്ങളും അപകട ഭീഷണിയിലാണ്.
കേരളത്തിൽ അതിശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറുകളിൽ തൃശൂർ, തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ തെലങ്കാനയ്ക്ക് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയും അറബിക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നത്.
വരും മണിക്കൂറുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ സുരക്ഷിതമായ കെട്ടിടങ്ങൾക്ക് ഉള്ളിലേക്ക് മാറണമെന്നും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാനും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ശ്രദ്ധിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post