ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഭരണത്തിൽ സജീവമായിരിക്കുകയാണ് മോദി നേതൃത്വം. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിറ്റേ ദിവസം തന്നെ പ്രധാനമന്ത്രി ഓഫീസിൽ എത്തി ചുമതലയേറ്റെടുത്തു കഴിഞ്ഞു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റ അദ്ദേഹം കർക്ഷക ക്ഷേമ പദ്ധതിയായ പിഎം കിസാൻ നിധിയുമായി ബന്ധപ്പെട്ട ഫയലിലാണ് ആദ്യം ഒപ്പുവച്ചത്. കിസാൻനിധിയുടെ 17 ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ള ഈ ഫയലിലൂടെ രാജ്യത്തെ 9.3 കോടി കർഷകർക്ക് 20,000 കോടി രൂപ വിതരണം ചെയ്യും.
രണ്ടാമതായി ടിബറ്റിലെ ചില പ്രദേശങ്ങളുടെ പേരുമാറ്റമാണ് കേന്ദ്രം ആലോചിക്കുന്നത്. അരുണാചലിലെ സ്ഥലങ്ങളുടെ പേര് മാറ്റി ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്കുള്ള മറുപടിയായിരിക്കും ഇത്. ടിബറ്റിലെ 36 സ്ഥലങ്ങളുടെ പേര് ആണ് മാറ്റാൻ ഒരുങ്ങുന്നത്. തന്ത്രപരമായ നാമകരണ ആക്രമണമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ.
ചൈനയുടെ ടിബറ്റ് സ്വയംഭരണ മേഖലയിലെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ഇന്ത്യയുടെ തീരുമാനം അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ചൈനയുടെ ആവർത്തിച്ചുള്ള ശ്രമങ്ങൾക്ക് മറുപടിയായാണ്. അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് ചൈന പുനർനാമകരണം ചെയ്യുന്നത് ഈ മേഖലയെക്കുറിച്ചുള്ള ബീജിംഗിന്റെ അവകാശവാദം ശക്തിപ്പെടുത്താനുള്ള ശ്രമമായാണ് ഇന്ത്യ കാണുന്നത്. ഇതിന് മറുപടിയായി, ഇന്ത്യൻ ആർമിയുടെ ഇൻഫർമേഷൻ വാർഫെയർ ഡിവിഷൻ, കൊൽക്കത്തയിലെ ഏഷ്യാറ്റിക് സൊസൈറ്റി പോലുള്ള പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ പിന്തുണയോടെ, ചൈനീസ് പേരുകൾ ഇല്ലാതാക്കാനും ഇന്ത്യൻ ഭാഷകളിലെ ചരിത്രനാമങ്ങൾ വീണ്ടെടുക്കാനും വിപുലമായ ഗവേഷണം നടത്തിയിരുന്നു.പുതിയ സർക്കാർ അധികാരമേറ്റയുടൻ പേര് മാറ്റേണ്ട സ്ഥലങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് പുറത്തുവിടുമെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
Discussion about this post