തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പിനും മന്ത്രി മുഹമ്മദ് റിയാസിനും എതിരെ രൂക്ഷ വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ. തിങ്കളാഴ്ച നിയമസഭയിൽ ആണ് കടകംപള്ളി ടൂറിസം വകുപ്പിനും റിയാസിനും എതിരെ പരോക്ഷമായ വിമർശനമുന്നയിച്ചത്. ടൂറിസം വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം സംസ്ഥാനത്തെ പല മികച്ച ടൂറിസം പദ്ധതികളും അട്ടിമറിക്കപ്പെടുകയാണെന്ന് കടകംപള്ളി നിയമസഭയിൽ വ്യക്തമാക്കി.
തന്റെ മണ്ഡലത്തിലെ ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി ടൂറിസം വകുപ്പ് അട്ടിമറിക്കുകയാണെന്ന് കടകംപള്ളി നിയമസഭയിൽ അറിയിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് നേരത്തെ മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ റിയാസ് നൽകുന്ന ഒരു ഉറപ്പുകളും പാലിക്കുന്നില്ല. അന്വേഷിക്കുമ്പോൾ കിഫ്‌ബി റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും എന്ന മറുപടി മാത്രമാണ് റിയാസ് നൽകുന്നത് എന്നും കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പോലും ഇപ്പോൾ ടൂറിസം വകുപ്പ് മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നും കടകംപള്ളി സഭയെ അറിയിച്ചു. ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി ഒരു അനുമതിയും ഇല്ലാതെ 4 ലക്ഷം രൂപ പ്രതിഫലം നൽകിക്കൊണ്ട് ഒരു സ്വകാര്യ കൺസൾട്ടൻസിയെ ഈ വിഷയത്തിൽ നിയമിച്ചു എന്നും മുഹമ്മദ് റിയാസിനെതിരെ കടകംപള്ളി ആരോപണമുന്നയിച്ചു. 2022 ഒക്ടോബറിൽ തിരഞ്ഞെടുത്ത കരാർ കമ്പനി ബാങ്ക് ഗ്യാരണ്ടി ഉൾപ്പെടെ 6 കോടി രൂപ ഇതുവരെ ചിലവഴിച്ചിട്ടുണ്ട്. എന്നാൽ പദ്ധതി നടപ്പിലാക്കാൻ ടൂറിസം വകുപ്പിന് എന്തോ ബുദ്ധിമുട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത് എന്നും കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചു.
Discussion about this post