തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. മദ്ധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എറണാകുളം കോട്ടയം ഇടുക്കി പത്തനംതിട്ട വയനാട് ആലപ്പുഴ എന്നീ ആറ് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
മലപ്പുറം ചെമ്പ്രശ്ശേരിയിൽ മഴയിൽ വീട് തകർന്ന് വീണു. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകർന്ന് വീണത്. തലനാരിഴയ്ക്കാണ് വീട്ടുക്കാർ രക്ഷപ്പെട്ടത്.കോഴിക്കോട് ജില്ലയിൽ ഇടവിട് മഴ തുടരുകയാണ്. പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ശക്തമായ കാറ്റിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ചാലിയർ പുഴയുടെ കുറുകെയുള്ള ഊർക്കടവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയർത്തി.
കനത്ത മഴയിൽ കോഴിക്കോട് കോട്ടൂളിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ മതിൽ ഇടിഞ്ഞു വീണു. ഇരുപത് മീറ്റർ ഉയരത്തിലുള്ള കോൺഗ്രീറ്റ് മതിൽ ആണ് തകർന്നത്. അപകട സാധ്യത തുടരുന്നതിനാൽ 8 കുടുംബങ്ങളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. മഴ തുടർന്നാൽ മതിലും മണ്ണും ഇനിയും തകർന്ന് വീഴാൻ സാധ്യതയുണെന്നാണ് അധികൃതർ പറയുന്നത്.
ഇടുക്കിയിൽ മഴയ്ക്ക് നേരിയ ആശ്വാസമുണ്ട്. എന്നാലും വിനോദസഞ്ചാര കേന്ദ്രങ്ങളിൾ നിയന്ത്രണം തുടരുകയാണ്. കല്ലാർ കുട്ടി ഡാമിന്റെ ഷട്ടറുകൾ 30 സെ.മീ കൂടി ഉയർത്തി. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ കുട്ടനാട് മേഖലയിലെ പല ഇടങ്ങളും വെള്ളത്തിലായി.
Discussion about this post