തിരുവനന്തപുരം: ജില്ലയിൽ പകർച്ചവ്യാധികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഡെങ്കിപ്പനിയ്ക്ക് പുറമേ എച്ച്1 എൻ 1, എലിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം.
ഡെങ്കിപ്പനി
കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളിൽ വേദന
എലിപ്പനി
പനിയോടൊപ്പം നടുവേദന, കാലിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ നിറം
കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ,കെട്ടിട നിർമാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, കൃഷിപ്പണിക്കാർ, ക്ഷീര കർഷകർ എന്നിവർ ഡോക്ടറുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻകഴിക്കണം.
എച്ച്1 എൻ1
ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയിൽ, ഛർദ്ദി, വയറിളക്കം
എച്ച് 1 എൻ 1 ചികിത്സയ്ക്കുള്ള ഒസൾട്ടമിവിർ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും. ലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ പൂർണ്ണ വിശ്രമത്തിൽ കഴിയുക. കഴിയുന്നതും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. പുറത്ത് ഇടപഴകുമ്പോൾ മാസ്‌ക് ഉപയോഗിക്കുക.
രോഗലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ ചെയ്ത് സമയം പാഴാക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ സേവനം തേടണം. പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, വൃക്ക-കരൾ രോഗങ്ങൾ തുടങ്ങിയവ ഉള്ളവർ, ഗർഭിണികൾ, പൊണ്ണത്തടിയുള്ളവർ, കിടപ്പുരോഗികൾ തുടങ്ങിയവർക്ക് ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ ചികിത്സിക്കണം.
വിദ്യാർത്ഥികൾക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ വിദ്യാലയങ്ങളിൽ അയക്കരുതെന്നും ഡി.എം.ഒ അറിയിച്ചു
Discussion about this post