ലണ്ടൻ : റഷ്യ നടത്തിയ വ്യാജ വീഡിയോ കോൾ തട്ടിപ്പിൽ കുടുങ്ങി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ. മുൻ യുക്രേനിയൻ പ്രസിഡൻ്റ് പെട്രോ പൊറോഷെങ്കയുടെ പേരിലാണ് റഷ്യ ഡേവിഡ് കാമറൂണിനെ കബളിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
പെട്രോ പൊറോഷെങ്ക ആണെന്ന് ധരിച്ച് യുക്രൈനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഡേവിഡ് കാമറൂൺ ഈ വീഡിയോ കോളിൽ സംസാരിക്കുന്നുണ്ട്. സാധാരണ രീതിയിൽ വീടിനുള്ളിൽ ധരിക്കുന്ന വസ്ത്രങ്ങൾ ധരിച്ച് വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടതിനാൽ കാമറൂണിന്റെ വസതിയിൽ വച്ചാണ് അദ്ദേഹം തട്ടിപ്പിന് ഇരയായത് എന്ന് കരുതപ്പെടുന്നു. റഷ്യയിലുള്ള ഒരു പ്രാങ്ക് കോളിംഗ് സംഘമാണ് കാമറൂണിനെ ഇത്തരത്തിൽ പറ്റിക്കുകയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്.
പെട്രോ പൊറോഷെങ്കോയുടെ പേരിൽ ഡേവിഡ് കാമറൂൺ കബളിപ്പിക്കപ്പെട്ടിരുന്നതായി നേരത്തെ തന്നെ ലണ്ടനിലെ അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. 15 മിനിറ്റോളം നീണ്ടുനിന്ന വ്യാജ വീഡിയോ കോളിനാണ് കാമറൂൺ ഇരയായത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, തുർക്കി പ്രസിഡൻ്റ് റെസെപ് തയ്യിപ് എർദോഗൻ, മുൻ ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെൻ വാലസ് എന്നിവരും ഇതേ റഷ്യൻ തട്ടിപ്പ് സംഘത്തിന് നേരത്തെ ഇരകളായിരുന്നു.
Discussion about this post