ന്യൂഡൽഹി: ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിനമായ ജൂൺ 25 ഇനിമുതൽ ഭരണഘടനഹത്യാ ദിനം (സംവിധാൻ ഹത്യാ ദിവസ്) ആയി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
അടിയന്തിരാവസ്ഥയുടെ കിരാതമായ കാലഘട്ടത്തിൽ, മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കും വേണ്ടിയാണ് സംവിധാൻ ഹത്യാ ദിവസ് സമർപ്പിക്കുന്നതെന്ന് നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചിരുന്നു.
കോടതി വിധി പ്രകാരം തിരഞ്ഞെടുപ്പിൽ അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് 1975 ജൂൺ 25നായിരുന്നു ഇന്ദിരാഗാന്ധി നയിക്കുന്ന കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടർന്ന് രണ്ട് വർഷത്തോളം പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. പത്രമാദ്ധ്യമങ്ങൾ പോലും നിരോധിക്കപ്പെട്ടു.
അധികാര ദുർവിനിയോഗത്തെ ചോദ്യം ചെയ്ത ജനങ്ങൾ നിരവധി അതിക്രമങ്ങൾക്ക് ഇരയായി. അതുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമായ ജൂൺ 25 സംവിധാൻ ഹത്യാ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായും ഇത്തരം അധികാര ദുർവിനിയോഗത്തെ ഒരുതരത്തിലും പിന്തുണയ്‌ക്കില്ലെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യൻ പൗരന്മാരെ അറിയിക്കുന്നതായും അമിത് ഷാ കുറിച്ചു.
ബി ജെ പി സർക്കാർ ഭരണഘടനക്കെതിരാണെന്ന പ്രചാരണം നടത്തിയാണ് കോൺഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അത് കൊണ്ട് തന്നെ യഥാർത്ഥത്തിൽ ഭരണഘടനാ ലംഘനം നടത്തിയത് കോൺഗ്രസ് ആണെന്ന കാര്യം എല്ലാ വർഷവും ജനങ്ങളെ ഓർമ്മിപ്പിക്കുന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്
Discussion about this post