ബംഗളൂരു: ഭൂമി തട്ടിപ്പ് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കുരുക്ക്. കേസിൽ സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്താൻ ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട് അനുമതി നൽകി. വിവരാവകാശ പ്രവർത്തകൻ ടി.ജെ അബ്രഹാമിന്റെ അപേക്ഷയിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം നടത്താൻ ഗവർണർ അനുമതി നൽകിയത്.
മൈസൂർ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റിയ്ക്ക് കീഴിലുള്ള ഭൂമി അനധികൃതമായി തട്ടിയെടുത്തെന്നാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണം. ഭാര്യയുടെ പേരിലായിരുന്നു തട്ടിപ്പ്. 2021 ൽ സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിൽ കേസർ ഗ്രാമത്തിലെ 3 ഏക്കർ ഭൂമി നിർമ്മാണ പ്രവർത്തനങ്ങൾക്കായി അതോറിറ്റി ഏറ്റെടുത്തിരുന്നു. എന്നാൽ ഇതിന് പകരമായി വിജയനഗറിലെ ഭൂമി തിരികെ പതിച്ച് നൽകി. വാങ്ങിയ ഭൂമിയെക്കാൾ ഇരട്ടിയിലധികം മൂല്യമുള്ള ഭൂമിയാണ് തിരിച്ച് നൽകിയതെന്നാണ് ഉയരുന്ന ആക്ഷേപം.
ഇതുമായി ബന്ധപ്പെട്ട് കർണാടകയിലെ പരിസ്ഥിതി സംഘടനയുടെ അദ്ധ്യക്ഷൻ കൂടിയായി അബ്രഹാം പോലീസിൽ പരാതി നൽകി. ഇതോടൊണ് സംഭവം പുറത്തായത്. ഈ ഭൂമിയെക്കുറിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടില്ലെന്ന് കാട്ടിയാണ് അദ്ദേഹം ഗവർണറെ സമീപിച്ചത്. പരാതിയിൽ കഴിഞ്ഞ മാസം 26 ന് സിദ്ധരാമയ്യയ്ക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നത്.
അതേസമയം അബ്രഹാമുമായി ഗവർണർ ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകീട്ട് മൂന്ന് മണിയ്ക്ക് ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. ഇതിനിടെ അബ്രഹാം മുഖ്യമന്ത്രിയ്‌ക്കെതിരായ തെളിവുകൾ കൈമാറും എന്നാണ് സൂചന.










Discussion about this post