ചെന്നൈ : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള തുറന്നുപറച്ചിലുകളിലൂടെ പോരാടുന്ന സ്ത്രീകൾക്ക് അഭിവാദ്യമർപ്പിക്കുന്നുവെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. കരിയറിലെ ഉയർച്ച വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മർദം എല്ലായിടത്തും ഉള്ളതാണ്. എക്‌സിലൂടെയാണ് ഖുശ്ബു പ്രതികരണവുമായി രംഗത്ത് വന്നത്.
അനുഭവങ്ങൾ കൂട്ടിവയ്ക്കാതെ പുറത്ത് പറയണം. നിങ്ങളുടെ തുറന്നുപറച്ചിൽ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല. തുറന്നുപറയണം അത്രമാത്രം. എത്ര നേരത്തെ പറയുന്നോ അത്രയും നേരത്തെ മുറിവുകളുണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കും.
അപകീർത്തിപ്പെടുത്തുമെന്ന ഭയം, നീ എന്തിനത് ചെയ്തു ? എന്തിനുവേണ്ടി ചെയ്തു ? തുടങ്ങിയ ചോദ്യങ്ങളാണ് ഓരോരുത്തരെയും തകർത്തു കളയുന്നത്. അതിജീവിത എനിക്കും നിങ്ങൾക്കും പരിചയമില്ലാത്തയാൾ ആയിരിക്കും. പക്ഷേ നമ്മുടെ പിന്തുണ അവർക്കാവശ്യമുണ്ട്. അവരെ കേൾക്കാനുള്ള നമ്മുടെ മാനസിക പിന്തുണയും അവർക്കു വേണം. എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നുചോദിക്കുന്നവർ ഒരു കാര്യം മനസിലാക്കണം. പ്രതികരിക്കാനുള്ള സാഹചര്യങ്ങൾ എല്ലാവർക്കും ഒരുപോലെയാകില്ല. അതിക്രമങ്ങളുണ്ടാകുന്ന മുറിവ് ശരീരത്തെ മാത്രമല്ല ആത്മാവിൽപ്പോലും ആഴ്ന്നിറങ്ങുന്നതാണെന്നും പറയാനാകും.
എന്റെ പിതാവിൽനിന്ന് എനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയാൻ ഒരുപാട് കാലമെടുത്തു. അത് നേരത്തെ പറയേണ്ടതായിരുന്നുവെന്ന് സമ്മതിക്കുന്നു. എന്നാൽ എനിക്കുണ്ടായ ദുരനുഭവം കരിയർ കെട്ടിപ്പടുക്കുന്നതിനായി വിട്ടുവീഴ്ച ചെയ്യുന്നതിനു വേണ്ടിയായിരുന്നില്ല. അങ്ങനെയൊരു അനുഭവം എനിക്ക് നേരിടേണ്ടി വന്നിരുന്നെങ്കിൽ എന്നെ സംരക്ഷിക്കേണ്ട കൈകളുടെ ഉടമ തന്നെയാണ് എന്നെ ചൂഷണം ചെയ്തത്. ഞങ്ങൾക്കൊപ്പം നിൽക്കുക, ഞങ്ങളെ സംരക്ഷിക്കുക, നിങ്ങൾക്ക് ജീവിതവും സ്‌നേഹവും നൽകുന്ന സ്ത്രീകളെ ബഹുമാനിക്കുക’ഖുശ്ബു പറഞ്ഞു.










Discussion about this post