കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ കിരഞ്ഞെടുക്കപ്പെട്ടു. നാഷണൽ പീപ്പിൾസ് പവർ നേതാവാണ് അനുര കുമാര. 42.31 ശതമാനം വോട്ട് സ്വന്തമാക്കിയാണ് ഇടത് നേതാവ് വിജയം പിടിച്ചത്. ശ്രീലങ്കയുടെ ഒൻപതാമത്തെ പ്രസിഡന്റാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സ്ഥാനാർത്ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാം മുൻഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്.
ആദ്യത്തെ റൗണ്ട് വോട്ടെണ്ണലിൽ നാഷണൽ പീപ്പിൾസ് പവർ(എൻപിപി) നേതാവ് അനുര കുമാരയ്ക്ക് 42. 3 ശതമാനം വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സമാഗി ജന ബലവേഗയയുടെ (എസ്‌ജെബി) നേതാവും മുൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനുമായ സജിത് പ്രേമദാസയ്ക്ക് 33 ശതമാനം വോട്ടുകൾ നേടി. അതേസമയം റെനിൽ വിക്രമസിംഗെയ്ക്ക് 17 ശതമാനം വോട്ടുകൾ മാത്രമേ പിടിക്കാനായുള്ളൂ. ശ്രീലങ്കൻ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് ഒരു സ്ഥാനാർത്ഥിക്ക് 50 ശതമാനത്തിന് മുകളിൽ വോട്ടുകൾ നേടാനായില്ലെങ്കിലാണ് രണ്ടാം റൗണ്ടിലേക്ക് വോട്ടെടുപ്പ് കടക്കേണ്ടത്. രണ്ട് മുൻനിര സ്ഥാനാർത്ഥികൾ മാത്രമേ രണ്ടാം റൗണ്ടിൽ ഉണ്ടാകുകയുള്ളൂ.
ചൈനയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് നാഷണൽ പീപ്പിൾസ് പവർ സഖ്യത്തിലെ പ്രധാന പാർട്ടി ജനത വിമുക്തി പെരുമന നേതാവായ അനുര കുമാര ദിസനായകെ.അഴിമതി തുടച്ചുനീക്കി, പഴയ രാഷ്ട്രീയ സംസ്‌കാരങ്ങളെ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായാണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. മാർക്സിസമാണ് തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന് പറയുന്ന ജെവിപി രണ്ടുതവണയാണ് ലങ്കയിൽ ഭരണകൂടത്തിനെതിരെ കലാപങ്ങൾക്ക് നേതൃത്വം നൽകിയത്.
Discussion about this post