ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ ചടങ്ങുകൾ നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.
ഇന്ത്യയുടെ 51മത് ചീഫ് ജസ്റ്റിസായാണ് സഞ്ജീവ് ഖന്ന ചുമതലയേൽക്കുന്നത്.
2025 മെയ് 13വരെയായിരിക്കും പദവിയില്‍ തുടരുക.
1960 മെയ് 14 ന് ജനിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന ഡൽഹി സർവകലാശാലയിലെ കാമ്പസ് ലോ സെൻ്ററിൽ നിന്നാണ് നിയമം പഠിച്ചത്. 2005 ജൂണില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം, 2006ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ (NALSA) എക്‌സിക്യൂട്ടീവ് ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവെക്കൽ, കേന്ദ്ര സർക്കാരിന്റെ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കൽ തുടങ്ങിയവ ഉള്‍പ്പെടെ നിരവധി സുപ്രധാന വിധികള്‍ ജസ്റ്റിസ് ഖന്ന ഉൾപ്പെട്ട ബെഞ്ചിന്റേതാണ്. മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ഇടക്കാലജാമ്യം നൽകിയതും ജസ്റ്റിസ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു.
Discussion about this post