മുംബൈ: നഗരത്തിലെ ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മുംബൈയിലെ ഗോറായി ബീച്ചിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഏഴ് കഷ്ണങ്ങളാക്കിയ നിലയില്‍ നാല് പ്ലാസ്റ്റിക് ചാക്കുകളിലായി ആയിരുന്നു മൃതദേഹം കിടന്നിരുന്നത്. അഴുകിയ നിലയിലാണ് മൃതദേഹം.
മരിച്ചയാള്‍ക്ക് 25നും 40നും ഇടയിൽ പ്രായമുണ്ടെന്ന് ആണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന്റെ കയ്യിൽ പച്ചകുത്തിയ അടയാളം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഈ സൂചന ഉപയോഗിച്ചുകൊണ്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെ, മുംബൈയിലെ കാണ്ടിവാലി പ്രദേശത്ത് 14 തെരുവ് നായ്ക്കളുടെ ജഡങ്ങൾ ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാണ്ടിവാലിയുടെ പടിഞ്ഞാറൻ മേഖലയിലാണ് സംഭവം.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ചാക്ക് ശ്രദ്ധയിൽപെട്ട നാട്ടുകാര്‍ക്ക് സംശയം തോന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചാക്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് നായകളുടെ ജഡം കണ്ടെത്തിയത്. ഭാരതീയ ന്യായ സംഹിതയിലെയും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരു സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു.
Discussion about this post