ചണ്ഡിഗഢ്; വിവാഹം കഴിക്കാന്‍ ദുബായിയില്‍ നിന്നെത്തിയ യുവാവ് നേരിട്ടത് കൊടും ചതി. ബന്ധുക്കളെയും കൂട്ടി വധു പറഞ്ഞ സ്ഥലത്ത് എത്തിയപ്പോഴാണ് താന്‍ വലിയ ചതിയില്‍ പെട്ടതായി പ്രവാസി തിരിച്ചറിഞ്ഞത്. പഞ്ചാബിലെ മോഗയിലാണ് സംഭവം. ദീപക് കുമാർ എന്ന 24 കാരന്‍ ആണ് ചതിയില്‍ പെട്ടത്.
മൂന്ന് വര്‍ഷം മുന്‍പാണ് മൻപ്രീത് കൗര്‍ എന്ന യുവതിയുമായി ഇയാൾ പരിചയപ്പെടുന്നത്. ഇത്രയും നാള്‍ ഇൻസ്റ്റാഗ്രാമിൽ സംസാരിച്ചതിന് ഒടുവിലാണ് ഇയാൾ ദുബായിയില്‍ നിന്ന് ജലന്ധറിലേക്ക് എത്തിയത്. ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല.
വധു പറഞ്ഞതനുസരിച്ച് കുടുംബത്തോടൊപ്പം യുവാവ് ജലന്ധറിലെ മാണ്ഡിയാലി ഗ്രാമത്തിൽ നിന്ന് മോഗയിലേക്ക് വിവാഹ വേദിയിൽ എത്തുകയായിരുന്നു. മോഗയിൽ എത്തുമ്പോൾ വധുവിന്‍റെ വീട്ടുകാര്‍ എത്തി വരനെയും കുടുംബത്തെയും വിവാഹ വേദിയിലേക്ക് കൊണ്ട് പോകുമെന്ന് ആയിരുന്നു യുവതി പറഞ്ഞിരുന്നത്.
എന്നാൽ, അഞ്ചുമണിവരെ കാത്തുനിന്നിട്ടും ആരും എത്തിയില്ല. വിവാഹ വേദിയാണെന്ന് പറഞ്ഞ റോസ് ഗാർഡൻ പാലസിനെ കുറിച്ച് അവർ നാട്ടുകാരോട് ചോദിച്ചെങ്കിലും മോഗയിൽ അങ്ങനെയൊരു സ്ഥലമില്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് താൻ ചതിക്കപ്പെട്ടുവെന്ന് ദീപക്കിന് മനസിലായത്. മൂന്ന് വര്‍ഷമായി ദീപക് ദുബായിയിൽ ജോലി ചെയ്യുന്നു. ഫോട്ടോകൾ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ മൻപ്രീതിനെ നേരിട്ട് കണ്ടിട്ടില്ല. അവരുടെ മാതാപിതാക്കൾ ഫോൺ കോളുകൾ വഴിയാണ് വിവാഹം ഉറപ്പിച്ചത്. നേരത്തെ 50,000 രൂപ മൻപ്രീതിന് ട്രാൻസ്ഫർ ചെയ്ത് നല്‍കിയിരുന്നതായും ദീപക് പറഞ്ഞു.
സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൻപ്രീതിന്‍റെ ഫോണ്‍ ഇപ്പോൾ സ്വച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പോലീസ് പറഞ്ഞു.
Discussion about this post