ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പോലീസ്. പുലർച്ചെ 4:10 ഓടെ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. അരമണിക്കൂറോളം അത് ചുറ്റിക്കൊണ്ടിരുന്നു. ഡ്രോൺ പറത്താൻ പാടില്ലാത്ത മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയം കാര്യമായ സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വിവിധ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട് എന്ന് പോലീസ് ഉദ്യോസ്ഥൻ പറഞ്ഞു. ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തുന്നത് നിയമവിരുദ്ധവും സ്വീകാര്യവുമല്ലെന്നും സുരക്ഷ ലംഘിച്ച വ്യക്തിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു. സംഭവത്തിൽ പുരി എസ്പി സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ആളെ തിരിച്ചറിയുമെന്നും ഡ്രോൺ പിടിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാനമായ സംഭവങ്ങൾ തടയാൻ ക്ഷേത്ര സമുച്ചയത്തിന് ചുറ്റുമുള്ള നാല് കാവൽ ഗോപുരങ്ങളിൽ രാപകൽ നേരം ഡ്യൂട്ടിക്ക് പോലീസുകാരെ നിയോഗിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. ഏതെങ്കിലും വ്‌ലോഗർമാർ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തിയതാകാമെന്നാണ് സംശയിക്കുന്നത്.










Discussion about this post