തിരുവനന്തപുരം : ഓണം പ്രമാണിച്ച് കേരളത്തിൽ വിതരണം ചെയ്യുന്ന അരിയിൽ ഒരുമണി പോലും പിണറായി വിജയന്റെ ഇല്ല എന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഓണവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിതരണം ചെയ്യുന്ന മുഴുവൻ അരിയും കേന്ദ്ര വിഹിതം ആണ്. ഓണക്കാലത്ത് ടൈഡ് ഓവര്‍ വിഹിതത്തിന്റെ വിലയായ കിലോഗ്രാമിന് 8.30 രൂപയ്ക്ക് അരി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടും ഒരു മണി അരി പോലും അധികമായി നല്‍കാന്‍ കേന്ദ്രം തയാറായില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രതികരണം.
കേന്ദ്രം നൽകുന്ന എല്ലാ കാര്യങ്ങളും അങ്ങനെ വിളിച്ചു പറയാറില്ല. പക്ഷേ സംസ്ഥാന സർക്കാരിന്റെ ഇത്തരം നിലപാടുകൾ കാണുമ്പോൾ ഇനിമുതൽ ഇക്കാര്യങ്ങളെല്ലാം വിളിച്ചു പറയണം എന്നാണ് തോന്നുന്നത്. എല്ലാ ഉത്സവ സീസണുകളിലും കേന്ദ്രം നൽകുന്നത് സംസ്ഥാന സർക്കാർ തങ്ങളുടെതാണെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ കേരളത്തിൽ വിതരണം ചെയ്യുന്ന അരിയിൽ ഒരു മണി പോലും പിണറായി വിജയന്റെതല്ല എന്നുള്ളതാണ് യാഥാർത്ഥ്യം എന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
കേന്ദ്രസർക്കാർ നൽകുന്ന കാര്യങ്ങളെക്കുറിച്ച് ദിവസവും പറയുക എന്നുള്ളതാണ് ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കാനുള്ളത് എന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. കേരളത്തില്‍ നടക്കുന്ന എല്ലാ വികസനപ്രവര്‍ത്തനവും കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണമായ പണത്തിലും സഹകരണത്തിലുമാണ്. കേന്ദ്രം ഒരുതരത്തിലും കേരളത്തെ അവഗണിക്കുന്നില്ല എന്നും ജോർജ് കുര്യൻ അറിയിച്ചു.
Discussion about this post