ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന 2027 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗുമായി വേർപിരിഞ്ഞതിന് പിന്നാലെ, ടീമിന്റെ പുതിയ കോച്ചിംഗ് ഘടനയെക്കുറിച്ച് നിർണ്ണായക നിർദ്ദേശവുമായി മുൻ താരം ആർ. അശ്വിൻ രംഗത്ത്. അഞ്ചുതവണ ചാമ്പ്യന്മാരായ ചെന്നൈ ടീമിന്റെ മുഖ്യ പരിശീലക പദവി 45-കാരനായ ഇതിഹാസ താരം എം.എസ്. ധോണി തന്നെ ഏറ്റെടുക്കണമെന്നാണ് അശ്വിന്റെ അഭിപ്രായം. ധോണി സാന്നിധ്യമായി തുടരുന്ന ഒരു ടീമിൽ മറ്റൊരു വമ്പൻ പേുകാരനെ കോച്ചായി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും അശ്വിൻ വ്യക്തമാക്കി.
ദീർഘകാലം സിഎസ്‌കെ ക്യാമ്പിൽ ധോണിക്കൊപ്പം കളിച്ചിട്ടുള്ള അശ്വിൻ, സ്റ്റീഫൻ ഫ്ലെമിംഗിന് ധോണിയുമായി ഉണ്ടായിരുന്ന അതുല്യമായ സൗഹൃദവും പരസ്പര ധാരണയും ഇനി വരുന്ന മറ്റൊരു പരിശീലകന് പുലർത്താൻ സാധിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ സിഎസ്‌കെയുടെ ഭാവി കോച്ചിംഗ് പ്ലാനുകളെക്കുറിച്ചുള്ള വ്യക്തിപരമായ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
ധോണി കളിക്കുന്ന ഒരു ടീമിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതും അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും അദ്ദേഹം തന്നെയായിരിക്കും. അങ്ങനെയുള്ള സാഹചര്യത്തിൽ മറ്റൊരു മുഖ്യ പരിശീലകനുമായി എങ്ങനെ പൊരുത്തപ്പെട്ടുപോകുമെന്ന് അറിയില്ല. സ്റ്റീഫൻ ഫ്ലെമിംഗിന് ധോണിയുമായി മികച്ചൊരു ബന്ധമുണ്ടായിരുന്നു, ധോണിക്ക് പൂർണ്ണ പിന്തുണ നൽകി പിന്നിൽ നിൽക്കാൻ ഫ്ലെമിംഗിന് സാധിച്ചതാണ് ടീമിന് വലിയ വിജയങ്ങൾ സമ്മാനിച്ചത്.
ധോണി ഉള്ളപ്പോൾ അവിടെ മറ്റൊരു ശക്തനായ നായകൻറെ ആവശ്യമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് അശ്വിൻ പറഞ്ഞു. വരാനിരിക്കുന്ന സീസണിൽ സിഎസ്‌കെ ലളിതമായൊരു സപ്പോർട്ട് സ്റ്റാഫ് മാതൃക സ്വീകരിക്കുന്നതാണ് നല്ലതെന്നും, ശ്രീധരൻ ശ്രീറാം, രാജീവ് കുമാർ എന്നിവർക്കൊപ്പം മുനാഫ് പട്ടേലോ ഇഷാന്ത് ശർമ്മയോ പോലുള്ള ആരെങ്കിലും ബൗളിംഗ് കോച്ചായി എത്തുന്നതാകും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരമൊരു ചെറിയ സ്റ്റാഫ് ഘടന നിലനിർത്തിക്കൊണ്ട് ധോണിക്ക് കളിയിലെ തന്ത്രപരമായ തീരുമാനങ്ങൾ എടുക്കാമെന്നും നായകൻ ഋതുരാജ് ഗെയ്ക്‌വാദുമായി ചേർന്ന് കാര്യങ്ങൾ ആശയവിനിമയം നടത്താമെന്നുമാണ് അശ്വിന്റെ പക്ഷം.
കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേഓഫിൽ കടക്കാനാകാതെ ചെന്നൈ സൂപ്പർ കിംഗ്സ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനിടയിൽ ഫ്ലെമിംഗ് കൂടി പടിയിറങ്ങിയതോടെ മുന്നോട്ടുള്ള പ്രയാണം ചെന്നൈക്ക് വലിയ വെല്ലുവിളിയാണ്. വരും സീസണുകളിൽ താൻ എന്ത് പങ്കാണ് വഹിക്കാൻ ആഗ്രഹിക്കുന്നത് എന്ന കാര്യത്തിൽ എം.എസ്. ധോണിയിൽ നിന്ന് സിഎസ്‌കെ മാനേജ്‌മെന്റിന് കൃത്യമായ വ്യക്തത ആവശ്യമാണെന്നും അശ്വിൻ ഓർമ്മിപ്പിച്ചു.
ധോണി സപ്പോർട്ട് സ്റ്റാഫിനെ മുന്നിൽ നിന്ന് നയിക്കാൻ ആഗ്രഹിക്കുന്നുണ്ടോ അതോ മാറിനിൽക്കാനാണോ താല്പര്യപ്പെടുന്നത് എന്ന് അറിയുന്നത് പ്രധാനമാണ്. ഡെവാൾഡ് ബ്രെവിസ്, ആയുഷ് ബദോനി, ഉർവിൽ പട്ടേൽ തുടങ്ങിയ യുവതാരങ്ങൾ വിവിധയിടങ്ങളിൽ കളിക്കുമ്പോൾ അവരുമായി നിരന്തരം ബന്ധപ്പെടാനും അവരെ നിരീക്ഷിക്കാനും ഒരാൾ വേണം. ധോണിക്കൊപ്പം വർഷം മുഴുവൻ ആ ചുമതല ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാകുമോ അതോ ധോണി തന്നെ അത് ചെയ്യുമോ എന്നതിൽ വ്യക്തത വരണം.
ധോണി ഇതിൽ നിന്ന് മാറിനിൽക്കുകയാണെങ്കിൽ ദിശാബോധം നൽകാൻ ശക്തനായ മറ്റൊരു പരിശീലകൻ വരേണ്ടതുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിൽ പരിക്കിനെത്തുടർന്ന് ധോണി ഒരു മത്സരം പോലും കളിച്ചിരുന്നില്ല. അടുത്ത സീസണിൽ അദ്ദേഹം ഒരു കളിക്കാരനായി മൈതാനത്തിറങ്ങുമോ എന്നതിനെക്കുറിച്ചും നിലവിൽ യാതൊരുവിധ ഔദ്യോഗിക വിവരങ്ങളും ലഭ്യമായിട്ടില്ല.












