പട്ന : ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വർക്കിംഗ് പ്രസിഡണ്ട് നിതിൻ നബിൻ. ബിജെപി വർക്കിംഗ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി സ്വന്തം സംസ്ഥാനമായ ബീഹാറിൽ എത്തിയ നിതിൻ നബിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ബിഹാർ ഒരുക്കിയിരുന്നത്. കടുത്ത തണുപ്പിനെ പോലും വകവയ്ക്കാതെ ജനസഹസ്രങ്ങളായിരുന്നു അദ്ദേഹത്തെ സ്വീകരിക്കാനായി ഒത്തുചേർന്നിരുന്നത്. ബീഹാറിലെ ഓരോ യുവാക്കൾക്കും പ്രചോദനമാണ് നിതിൻ നബിനെന്ന് ബീഹാർ ബിജെപി വ്യക്തമാക്കി.
ആനകളെയും കുതിരകളെയും വരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വമ്പൻ സ്വീകരണം ആയിരുന്നു ബിജെപി പ്രവർത്തകർ വർക്കിംഗ് പ്രസിഡണ്ടിന് ഒരുക്കിയിരുന്നത്. വിമാനത്താവളം മുതൽ മില്ലർ ഹൈസ്‌കൂൾ ഗ്രൗണ്ട് വരെ വൻ ജനവലിയായിരുന്നു അദ്ദേഹത്തെ എതിരേൽക്കാൻ കാത്തുനിന്നത്. കടുത്ത ശൈത്യത്തെ പോലും അവഗണിച്ചുകൊണ്ടാണ് ജനക്കൂട്ടം നിതിൻ നബിനെ കാണാനായി കാത്തു നിന്നിരുന്നത്. ഒരു ചെറിയ തൊഴിലാളിക്ക് പോലും ഉയർന്ന സ്ഥാനങ്ങളിൽ എത്താൻ കഴിയും എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബീഹാറിൽ നിന്നുള്ള ഈ നേതാവ് ഇന്ന് ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡണ്ട് ആയി മാറിയിരിക്കുന്നത് എന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് സഞ്ജയ് സാരവാഗി സൂചിപ്പിച്ചു. പട്നയിലെ എല്ലാ മുതിർന്ന നേതാക്കളും പ്രവർത്തകരും മില്ലർ ഹൈസ്കൂളിൽ എത്തിയിരിക്കുന്നു. ഇത് മാറ്റത്തിന്റെ യുഗമാണെന്ന് ബിജെപി നേതാവ് ഋതുരാജ് സിൻഹ പറഞ്ഞു.
ഭാരതീയ ജനതാ പാർട്ടിയിൽ കുറുക്കുവഴി രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് നിതിൻ നബിൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിയെയും തേജസ്വി യാദവിനെയും ലക്ഷ്യമിട്ട് ശക്തമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഉൾപ്പെടെയുള്ള കുടുംബാധിപത്യത്തിലൂടെ മുന്നിലേക്ക് വന്ന നേതാക്കൾ ജനങ്ങൾക്കിടയിലേക്ക് വരാറുള്ളത് എന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി ഒരു പാർട്ട് ടൈം രാഷ്ട്രീയക്കാരൻ ആണെന്നും വിദേശത്ത് പോയി രാജ്യവിരുദ്ധത പറയുന്ന ആദ്യ നേതാവ് ആണെന്നും നിതിൻ നബിൻ പറഞ്ഞു. രാഷ്ട്രീയം കുറുക്കുവഴികളിലൂടെയല്ല, മറിച്ച് തുടർച്ചയായ കഠിനാധ്വാനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.










Discussion about this post