ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ‘സിലിഗുരി ഇടനാഴി’ എന്ന ചിക്കൻസ് നെക്ക് നേരിടുന്ന വലിയ സുരക്ഷാ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പുമായി ഈഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ്. 1971-ൽ ബംഗ്ലാദേശ് വിമോചന യുദ്ധസമയത്ത് അന്നത്തെ നേതൃത്വം വരുത്തിയ ചരിത്രപരമായ പിഴവാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് സദ്ഗുരു തുറന്നടിച്ചു.
സ്വാതന്ത്ര്യം കിട്ടിയ സമയത്ത് നമുക്ക് ചിക്കൻ നെക്കിൽ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. എന്നാൽ 72 ൽ നമുക്ക് ചില കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു. ബംഗ്ലാദേശ് രൂപീകരണ സമയത്ത് ഭാരതത്തിന് ബംഗ്ലാദേശിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒരു സുരക്ഷിത പാതയോ അല്ലെങ്കിൽ ചിക്കൻസ് നെക്കിന് വീതി കൂട്ടാൻ ആവശ്യമായ ഭൂമിയോ ആവശ്യപ്പെടാമായിരുന്നു എന്ന് സദ്ഗുരു ചൂണ്ടിക്കാട്ടി. അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു. പക്ഷേ ചെയ്തില്ല. ഇന്ന് ചിക്കൻ നെക്ക് പറഞ്ഞ് നമ്മളെ ഭീഷണിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലെങ്കിലും ചിക്കനെ ആനയാക്കേണ്ടതാണ്. തകർന്ന് പോകാൻ സാദ്ധ്യതയുള്ള അതിർത്തി കൊണ്ട് നമുക്ക് ഒരുപാട് കാലം മുന്നോട്ട് പോകാൻ കഴിയില്ല. അദ്ദേഹം പറഞ്ഞു. ഈ ഇടുങ്ങിയ പാത ഭാരതത്തിന് എക്കാലവും ഒരു തലവേദനയായി തുടരുന്നത് അന്നത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണമില്ലാത്ത നയതന്ത്രം മൂലമാണെന്ന് അദ്ദേഹം വിമർശിച്ചു. ചിക്കനെ ആനയാക്കുക എന്നതിലൂടെ ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്ത് ഭീഷണി ഒഴിവാക്കുക എന്നതാണ് സദ്ഗുരു ഉദ്ദേശിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ബംഗ്ലാദേശിലെ ഇപ്പോഴത്തെ രാഷ്ട്രീയ മാറ്റങ്ങളും അവിടെ ശക്തിപ്പെടുന്ന ഇന്ത്യാവിരുദ്ധ ഇസ്‌ലാമിസ്റ്റ് ശക്തികളും സിലിഗുരി ഇടനാഴിയെ കൂടുതൽ അപകടത്തിലാക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അശാന്തി പടർത്താൻ ശത്രുക്കൾ ഈ പാത ഉപയോഗിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ സ്ഥിതി ചെയ്യുന്ന വെറും 22 കിലോമീറ്റർ മാത്രം വീതിയുള്ള ഒരു ഇടുങ്ങിയ കരഭാഗമാണിത്. വടക്കുകിഴക്കൻ ഇന്ത്യയിലേക്കുള്ള ഏക കവാടം. ഒരു യുദ്ധമുണ്ടായാൽ ശത്രുരാജ്യത്തിന് എളുപ്പത്തിൽ ഈ ഭാഗം ഉപരോധിക്കാനും ഭാരതത്തിന്റെ ഒരു വലിയ ഭാഗത്തെ ഒറ്റപ്പെടുത്താനും സാധിക്കും. ഈ ഭൗമരാഷ്ട്രീയ ദൗർബല്യത്തെയാണ് സദ്ഗുരു ‘കോഴി കഴുത്ത്’ എന്ന് വിശേഷിപ്പിച്ചത്.











Discussion about this post