തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയിൽ പക്ഷിപ്പനി (Avian Influenza) സ്ഥിരീകരിച്ചു. ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ലാബ് പരിശോധനയിലാണ് അതീവ അപകടകാരിയായ H5N1 വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അടിയന്തര കത്തയച്ചു. പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാനും നിരീക്ഷണം ശക്തമാക്കാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
ചത്തു വീഴുന്ന പക്ഷികളെയോ കാക്കകളെയോ യാതൊരു കാരണവശാലും കൈകൊണ്ട് തൊടരുതെന്ന് പൊതുജനങ്ങൾക്ക് അധികൃതർ കർശന നിർദ്ദേശം നൽകി. പക്ഷികളുടെ അവശിഷ്ടങ്ങൾ ബയോ സെക്യൂരിറ്റി പ്രോട്ടോക്കോൾ അനുസരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാനാണ് നഗരസഭയ്ക്കും മറ്റ് ഉദ്യോഗസ്ഥർക്കും ലഭിച്ചിരിക്കുന്ന നിർദ്ദേശം. അവശിഷ്ടങ്ങൾ ഒന്നുകിൽ ആഴത്തിൽ കുഴിച്ചുമൂടണം അല്ലെങ്കിൽ ദഹിപ്പിക്കണം. എവിടെയെങ്കിലും പക്ഷികൾ കൂട്ടത്തോടെ ചത്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പ്രാദേശിക ഭരണകൂടത്തെയോ വനം-മൃഗസംരക്ഷണ വകുപ്പിനെയോ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
എന്താണ് H5N1 വൈറസ് എന്നും അത് എത്രത്തോളം അപകടകാരിയാണെന്നും ഉള്ള ആശങ്കയിലാണ് ജനങ്ങൾ. ഇൻഫ്ലുവൻസ എ വൈറസിന്റെ അതിതീവ്രമായ ഒരു വകഭേദമാണ് H5N1. പ്രധാനമായും പക്ഷികളെയാണ് ഇത് ബാധിക്കുന്നത് എങ്കിലും അപൂർവ്വമായി മനുഷ്യരിലേക്കും മറ്റ് മൃഗങ്ങളിലേക്കും ഇത് പകരാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ വിസർജ്യങ്ങളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്കാണ് വൈറസ് എത്തുന്നത്. മനുഷ്യരിൽ പടരുന്നത് അപൂർവ്വമാണെങ്കിലും ബാധിച്ചു കഴിഞ്ഞാൽ ശ്വാസകോശ സംബന്ധമായ ഗുരുതരമായ പ്രശ്നങ്ങൾക്കും ന്യുമോണിയയ്ക്കും ഇത് കാരണമാകും. സാധാരണ പനിയേക്കാൾ മരണനിരക്ക് ഇതിന് കൂടുതലായതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കേരളത്തോട് ചേർന്നുകിടക്കുന്ന അയൽസംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും അതിർത്തി മേഖലകളിൽ ജാഗ്രത വേണമെന്ന ആവശ്യമുയരുന്നുണ്ട്. പൗൾട്രി ഫാമുകളിലും മറ്റും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും പക്ഷികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്യാനും നിർദ്ദേശമുണ്ട്. ചെന്നൈയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വിപുലമായ ഫീൽഡ് സർവൈലൻസ് ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതോടെ മാത്രമേ രോഗവ്യാപനത്തിന്റെ തോത് വ്യക്തമാകൂ.












Discussion about this post